കേരള മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഈ മാസം എട്ടാം തീയതി ഡെല്‍ഹിയില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ അപൂര്‍വ്വമായൊരു സമരം നടത്താന്‍ ഒരുങ്ങുമ്പോള്‍ അതേ മുദ്രാവാക്യവുമായി കര്‍ണാടക ഒരു ദിവസം മുമ്പേ ഡെല്‍ഹിയില്‍ സമരവുമായി എത്തുന്നു.
ഈ മാസം ഏഴിന് മുഖ്യമന്ത്രി സിദ്ധ രാമയ്യയുടെ നേതൃത്വത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. കർണാടകത്തിലെ 200-ലധികം താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സമരപ്രഖ്യാപനം നടത്തിയത്. കേന്ദ്ര ബഡ്ജറ്റിൽ കർണാടകയ്ക്ക് വരൾച്ചാ ദുരിതാശ്വാസം യുദ്ധകാലാടിസ്ഥാനത്തിൽ നൽകാൻ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണ്. ബിജെപിയിതര സംസ്ഥാനങ്ങളെ കേന്ദ്രം പൂർണമായും കൈയൊഴിയുന്നുവെന്ന് ഡികെ ശിവകുമാർ വിമർശിച്ചു.
കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഡൽഹിയിൽ കേന്ദ്രത്തിനെതിരായി സമരം നടത്തുന്നത് എൽഡിഎഫും സർക്കാർ തുടരുന്ന സമീപനത്തിനുള്ള അംഗീകാരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്താവിച്ചു. ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ ഇതെല്ലാം കണ്ണുതുറന്നുകാണണം എന്നും ഗോവിന്ദൻ പറഞ്ഞു. കേരളം ഡൽഹിയിൽ നടത്തുന്ന സമരത്തിൽ പങ്കെടുക്കില്ലെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ മുന്നണി തീരുമാനിച്ചിട്ടുണ്ട്.