വെള്ളിയാഴ്ച പകൽ മുഴുവൻ മാനന്തവാടിയെ ഭ്രമിപ്പിച്ച കാട്ടാന തണ്ണീർക്കൊമ്പൻ മയക്കുവെടിയില്‍ പിടിയിലായി മണിക്കൂറുകള്‍ക്കകം ചരിഞ്ഞതിന്റെ കാരണം കണ്ടെത്താനുള്ള
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. ആനയുടെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ രാത്രി മാനന്തവാടിയിൽ നിന്ന് പിടികൂടിയ തണ്ണീർകൊമ്പനെ ബന്ദിപ്പൂരിലെ ആനത്താവളത്തിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ചാണ് ചരിഞ്ഞത്.
കാലിന്റെ ഇടത് തുടയിൽ പഴക്കമുള്ള മുറിവുണ്ട്. കാലിലെ പഴുപ്പ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും പടർന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കർണാടക വനംവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
20 വയസ്സിന് താഴെയുള്ള തണ്ണീർക്കൊമ്പനെ ആദ്യം ജനുവരി 16 ന് കർണാടകയിലെ ഹാസൻ ഡിവിഷനിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചു. തുടർന്ന് മറ്റൊരിടത്തു വിട്ടയച്ചു. എങ്കിലും കർണാടക വനം വകുപ്പ് ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. അപ്പോഴാണ് കൊമ്പൻ മാനന്തവാടിയിൽ പ്രത്യക്ഷപ്പെട്ടത്.
മയക്കുവെടി വെച്ചുള്ള ശാന്തമാക്കൽ പ്രക്രിയയും ചികിത്സയും തണ്ണീർ കൊമ്പൻ്റെ ആരോഗ്യത്തെ ബാധിച്ചതായി സംശയം ഉണ്ടായിരുന്നു . 20 ദിവസത്തിനുള്ളിൽ രണ്ട് തവണ ഇതിനു വിധേയനായ തണ്ണീർക്കൊമ്പൻ്റെ ആരോഗ്യനില വഷളായത് ഇത് കൊണ്ടാണെന്നു ആരോപണം ഉണ്ടായിരുന്നു.
കര്‍ണാടക വനത്തില്‍ നിന്നാണ് തണ്ണീര്‍ എന്ന് അവര്‍ പേരിട്ട് വിളിച്ചിരുന്ന കൊമ്പന്‍ കുടകിലൂടെ ആണെന്നു സംശയിക്കുന്നു, മാനന്തവാടിയിലെത്തിയത്. കാപ്പിത്തോട്ടങ്ങളിലെ ജല പൈപ്പുകള്‍ പൊട്ടിച്ച് വെള്ളം കുടിക്കുന്നത് പതിവാക്കിയതിനാലാണേ്രത തണ്ണീര്‍ എന്ന പേര് ഈ ആനയ്ക്ക് പതിച്ചു നല്‍കിയത്.