പ്രശസ്ത ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലായിരുന്നു മരണം. ദീർഘകാലമായി അസുഖബാധിതനായിരുന്നു.
പങ്കജ് ഉദാസിൻ്റെ മകൾ നയാബ് ഇൻസ്റ്റാഗ്രാമിൽ വിയോഗ വിവരം പങ്കിട്ടു. “വളരെ ദുഃഖ ഭരിതമായ ഹൃദയത്തോടെ, ഫെബ്രുവരി 26 ന് ,നീണ്ട അസുഖത്തെത്തുടർന്ന്, പത്മശ്രീ പങ്കജ് ഉദാസിൻ്റെ ദുഃഖകരമായ വിയോഗം നിങ്ങളെ അറിയിക്കുന്നു”– നയാബ് കുറിച്ചു . രാവിലെ 11 മണിയോടെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.
അന്ത്യകർമ്മങ്ങൾ ചൊവ്വാഴ്ച നടക്കും. ഭാര്യ ഫരീദ ഉദാസ്. രണ്ടു പെൺമക്കൾ –നയാബ് ഉദാസ് , രേവ ഉദാസ്. സഹോദരന്മാരായ നിർമ്മൽ, മൻഹർ ഉദാസ് എന്നിവരും ഗായകരാണ്.
1951 മെയ് 17 ന് ഗുജറാത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത് . ചെറുപ്പത്തിൽ തന്നെ തൻ്റെ സംഗീത യാത്ര ആരംഭിച്ച അദ്ദേഹം 1980 കളിലും 1990 കളിലും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർന്നു. “നാം”(1986) എന്ന ചിത്രത്തിലെ “ചിട്ടി ആയി ഹേ ” എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ശ്രദ്ധേയനായത്. ഗസൽ ആലാപാനത്തിന്റെ രജതജൂബിലി പൂർത്തിയാക്കിയ അദ്ദേഹത്തിന് 2006 ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു
ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ഈ ചിത്രത്തിന്റെ വൻ വിജയത്തിന് അദ്ദേഹത്തിന്റെ ഗാനം നിമിത്തമാവുകയായിരുന്നു. ഇതിന് ശേഷം നിരവധി ആൽബങ്ങൾ ഇറങ്ങി. ഉറുദു കവികളുടെ വരികൾ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചു.
“എന്നുമീ സ്വരം” എന്ന മലയാള ആൽബത്തിൽ അനൂപ് ഝലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. നിരവധി സംഗീത പര്യാടന പരിപാടികളും അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളിൽ പാടുകയും ചെയ്തു.