കോഴിക്കോട് ഡി.സി.ബുക്‌സ് ലിറ്ററേച്ചര്‍ ഫെസ്‌ററിവല്‍ ഉദ്ഘാടനവേദിയില്‍ എം.ടി.വാസുദേവന്‍നായര്‍ നടത്തിയ പ്രഭാഷണത്തിലെ കടുത്ത അധികാര വിമര്‍ശനവും നേതൃപൂജയ്‌ക്കെതിരായ പരാമര്‍ശങ്ങളും പുതുമയുള്ളതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. എംടി നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇ.എം.എസിനെക്കുറിച്ച് എഴുതിയ രണ്ടു ലേഖനങ്ങളില്‍ ഇത് എം.ടി. എഴുതിയിട്ടുണ്ട്. ഇപ്പോള്‍ മാത്രം പറഞ്ഞ പുതിയ കാര്യമല്ല. ഇക്കാര്യത്തില്‍ കക്ഷി ചേരേണ്ട ആവശ്യമില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ പൊതു വികാരം.
ഇരുപത് വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ അതേവരികളാണ് തെല്ലും വ്യത്യാസമില്ലാതെ എം ടി ചൊവ്വാഴ്‌ച്ച ആവർത്തിച്ചത്. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം.ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം കവിയും സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍ എം.ടി. പറഞ്ഞ കാര്യങ്ങളെ സ്വാഗതം ചെയ്തു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളെക്കുറിച്ചുള്ള വിമര്‍ശനമായി ഇത് കാണാവുന്നതാണെന്നും സച്ചിദാനന്ദന്‍ കോഴിക്കോട്ട് പറഞ്ഞു.
വീരാരാധനയ്‌ക്കെതിരായ എം.ടി.യുടെ പരാമര്‍ശങ്ങളെ എഴുത്തുകാരന്‍ സക്കറിയ സ്വാഗതം ചെയ്തു. എം.ടി. ഇത് പറഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞു.
എം.ടി. പറഞ്ഞ കാര്യങ്ങള്‍ നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണെന്നാണ് താന്‍ അത് കേട്ടപ്പോള്‍ തോന്നിയതെന്ന് ഇപ്പോഴും കരുതുന്നതായും പിണറായിയോട് എല്ലാവര്‍ക്കും വീരാരാധനയാണ് ഉള്ളതെന്നും ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആവര്‍ത്തിച്ചു.
എന്തുകാര്യവും പിണറായി വിജയന്റെ തലയില്‍ വെക്കാനുള്ള ശ്രമമാണ് എം.ടി.യുടെ പ്രസംഗം വ്യാഖ്യാനിച്ച് ആളുകളും മാധ്യമങ്ങളും ചെയ്യുന്നതെന്ന് പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി അശോകന്‍ ചരുവില്‍ പ്രസ്താവനയില്‍ പറഞ്ഞു.
“വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ വലതുമാധ്യമങ്ങൾ. അവരുടെ ദയനീയവും ദൗർഭാഗ്യകരവുമായ അവസ്ഥ ആർക്കും ബോധ്യമാവും. ഇന്ത്യൻ അധികാരിവർഗ്ഗം ഒരിക്കൽ ലോക്കപ്പിലിട്ട് തീർക്കാൻ ശ്രമിച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം. ഭരണവർഗ്ഗ മാധ്യമങ്ങൾ സിണ്ടിക്കേറ്റ് രൂപീകരിച്ച് അദ്ദേഹത്തെ അവസാനിപ്പിക്കാൻ ശ്രമിച്ചു. തകർന്നടിഞ്ഞ ആ നുണക്കോട്ടകൾ നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിലെ വലിയ മാലിന്യശേഖരമാണ്. എന്നിട്ടും വലിയ ജനപിന്തുണയോടെ അദ്ദേഹം കേരളത്തിൻ്റെ സുമുന്നത നേതാവായി തുടരുന്നത് അവർക്ക് സഹിക്കാനാവുന്ന കാര്യമല്ല. ആ അസഹിഷ്ണത തുടരട്ടെ. പക്ഷേ അത്തരം നീക്കങ്ങൾക്ക് മഹാനായ എം ടി.യെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണ്.”– ചരുവില്‍ പ്രസ്താവനയില്‍ പറഞ്ഞു.