തന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് പറഞ്ഞത് സംഘി എന്നത് മോശം വാക്ക് ആണെന്നല്ല എന്ന് വിശദീകരിച്ച് സൂപ്പര്‍ താരം രജനീകാന്ത് രംഗത്ത്. സംഘി എന്നത് മോശം വാക്കാണെന്ന് അവള്‍ പറഞ്ഞിട്ടില്ല- രജനീകാന്ത് മാധ്യമപ്രവര്‍ത്തകരോട് ഇതു സംബന്ധിച്ച ചോദ്യത്തിന് വിശദീകരിച്ചു. തന്റെ അച്ഛന്‍ സംഘിയല്ലെന്ന് ഐശ്വര്യ രജനീകാന്ത് കഴിഞ്ഞ ദിവസം ലാല്‍സലാം എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ ചെന്നൈയില്‍ വെച്ച് പറഞ്ഞിരുന്നു. പിതാവ് സംഘിയല്ലെന്നും അങ്ങനെ വിളിക്കുന്നതിന് അര്‍ഥം തനിക്ക് ആദ്യം മനസ്സിലായില്ലെന്നും പിന്നീട് മനസ്സിലായപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും ഐശ്വര്യ പറഞ്ഞിരുന്നു. മാത്രമല്ല, സംഘിയല്ലാത്ത മനുഷ്യത്വം ഉള്ള ഒരു വ്യക്തിക്കല്ലാതെ ലാല്‍സലാം പോലുള്ള സിനിമ ചെയ്യാനാവില്ലെന്നും ഐശ്വര്യ സ്വന്തം പിതാവിന്റെ സാന്നിധ്യത്തില്‍ തന്നെ പറഞ്ഞിരുന്നു. ഇതു കേട്ട് രജനീകാന്തും വികാര ഭരിതനായിരുന്നു.
ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിക്കുകയും പലപ്പോഴും രാഷ്ട്രീയമായ പിന്തുണ തോന്നിപ്പിക്കും വിധം പ്രതികരിക്കുകയും ചെയ്തിരുന്ന രജനീകാന്ത് താന്‍ രാഷ്ട്രീയ പ്രവേശം നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും കടുത്ത ആരോഗ്യപ്രശ്‌നം അലട്ടിയതിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച ശേഷം തമിഴ്‌നാട്ടില്‍ ബിജെപിയുമായി ചേര്‍ന്ന് പോകാന്‍ രജനീകാന്ത് താല്‍പര്യപ്പെടുന്നതായും ഊഹങ്ങളുണ്ടായിരുന്നു. രജനീകാന്ത് സംഘിയാണെന്ന വിമര്‍ശനം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.
രാഷ്ട്രീയപ്രവേശത്തില്‍ നിന്നും പിന്‍മാറിയിട്ടും രജനീകാന്തിനെപ്പറ്റി സംഘി എന്ന വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്നാണ് ഐശ്വര്യ പിതാവിന് പിന്തുണ നല്‍കി പ്രതികരണം നടത്തിയത്. ” ആളുകൾ അപ്പയെ സംഘിയെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. അദ്ദേഹം സംഘിയല്ല എന്ന് വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ലാൽ സലാം പോലുള്ളൊരു ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുമായിരുന്നില്ല. ഒരു സംഘിക്ക് ഇങ്ങനെ ഒരു ചിത്രം ചെയ്യാനാകില്ല. ഈ സിനിമ കണ്ടാൽ നിങ്ങൾക്കത് ബോധ്യമാകും. ഒരുപാട് മനുഷ്യത്വം ഉള്ള ഒരാൾക്ക് മാത്രമേ ഈ വേഷം ചെയ്യാനാകൂ. അദ്ദേഹത്തിന് ആ ധൈര്യം ഉണ്ട്. അതുകൊണ്ടാണിത് ചെയ്തത്”.- ഐശ്വര്യ പറഞ്ഞത് ഇതായിരുന്നു.
സംഘിയാവുന്നത് മനുഷ്യത്വമില്ലായ്മയെന്ന രീതിയില്‍ ഐശ്വര്യ സംസാരിച്ചതില്‍ തിരുത്താന്‍ രജനീകാന്തിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടായതു കൊണ്ടാണോ രജനിയുടെ പുതിയ വിശദീകരണം എന്നത് വ്യക്തമല്ല.