ചൊവ്വാഴ്ച നടന്ന ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനങ്ങളും ബിജെപി തൂത്തുവാരി. തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായി മത്സരിച്ച സംസ്ഥാന ഭരണ കക്ഷിയായ എഎപിക്കും ഇന്ത്യ സഖ്യകക്ഷിയായ കോൺഗ്രസിനും തിരിച്ചടി.
മേയർ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ എഎപിയുടെ കുൽദീപ് കുമാറിനെ പരാജയപ്പെടുത്തി. 12നെതിരെ 16 വോട്ടുകൾ നേടിയാണ് ബിജെപി വിജയിച്ചത്. എട്ട് വോട്ടുകൾ അസാധുവായി.
മേയര്‍ തിരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫീസർ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച ഇന്ത്യ സഖ്യം സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു.
ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം തോറ്റത് പകല്‍ വെളിച്ചത്തില്‍ തന്നെ വോട്ടെടുപ്പില്‍ തട്ടിപ്പ് നടത്തിയതു കാരണമാണെന്ന് ആംആദ്മി പാര്‍ടി മേധാവിയും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. ആം ആദ്മി പാര്‍ടിയും കോണ്‍ഗ്രസും സഖ്യമായിട്ടാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായത് ആംആദ്മിയിലെ കുല്‍ദീപ് കുമാറും രണ്ട് ഡെപ്യൂട്ടി മേയര്‍മാരായി കോണ്‍ഗ്രസിന്റെ പ്രതിനിധികളും ആയിരുന്നു.
കേവലം ഒരു മേയര്‍ തിരഞ്ഞെടുപ്പില്‍ പട്ടാപ്പകല്‍ ഇത്തരം കൃത്രിമം കാണിക്കാന്‍ സാധിക്കുന്നവര്‍ക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തു തന്നെ കാണിച്ചുകൂടാ എന്ന് കെജരിവാള്‍ ചോദിച്ചു. ദേശീയ തിരഞ്ഞെടുപ്പില്‍ അവര്‍ ഏതറ്റം വരെയും പോകും, ഇത് ആശങ്കാജനകമാണ്. – അദ്ദേഹം എക്‌സില്‍ എഴുതിയ കമന്റില്‍ പറഞ്ഞു.