ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി നേതാവ് യ സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയോട് അനുബന്ധിച്ച് കണ്ണൂരിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
“യൂണിഫോം സിവിൽ കോഡ് വന്നിരിക്കും. കെ- റെയിൽ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ല “– സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ അധമ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിത്. കോൺഗ്രസിൽ ജനകീയരായ നേതാക്കൾക്ക് അധികകാലം നിൽക്കാനാവില്ല. കോൺഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും.സ്ത്രീ സമത്വം നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു എം.എ.ൽഎ പോലും ഇല്ലാത്ത കേരളത്തിൽ മാത്രം കോടികളാണ് എൻ.ഡി.എ സർക്കാർ അനുവദിച്ചത്.–സുരേഷ് ഗോപി അവകാശപ്പെട്ടു.