കൊച്ചിയിൽ റോഡ് ഷോ ആഘോഷമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനാം തുടങ്ങി. കൊച്ചിയിലെത്തിയ മോദിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ ഏഴ് മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി.
കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവദേക്കർ എംപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എഎൻ രാധാകൃഷ്ണൻ, പിഎസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണൻ, സതീഷ്, രമ ജോർജ്, പിടി രതീഷ്, വിടി രമ, വിഎ സൂരജ്, കെപി മധു, എൻ ഹരിദാസൻ, എ. അനൂപ് കുമാർ, പി ദേവ്‌രാജൻ ദേവസുധ, അനിരുദ്ധൻ, ഡോ. വൈശാഖ് സദാശിവൻ, ഇയു ഈശ്വർ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലെത്തി.
രാത്രി 7.30 ഓടെ റോഡ് ഷോ തുടങ്ങി. കെപിസിസി ജംങ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി, ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോ മീറ്റർ റോഡ് ഷോ ക്രമീകരിച്ചത്.
എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി അവിടെ നടക്കുന്ന പാര്‍ടി പ്രവര്‍ത്തക സംഗമത്തിലും പങ്കെടുത്ത ശേഷം ഡെല്‍ഹിക്കു തിരിക്കുന്ന വിധമാണ് പ്രധാനമന്ത്രിയുടെ പരിപാടി.
തൃശ്ശൂരില്‍ ലോക്‌സഭാ സീറ്റ് വിജയത്തിനായി തന്ത്രപൂര്‍വ്വമുള്ള കരുക്കള്‍ നീക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭ മുതലെടുക്കാനായി മോദി നിരന്തരം സന്ദര്‍ശിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.