കേരള സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് ശൃംഖലാപദ്ധതിയായ കെ-ഫോണ്‍ നടപ്പാക്കിയതില്‍ ക്രമേക്കോട് ആരോപിച്ച് ഇക്കാര്യത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം കേരള ഹൈക്കോടതി സ്വീകരിച്ചില്ല. മാത്രമല്ല ഈ ഹര്‍ജിയില്‍ പബ്ലിക് ഇന്ററസ്റ്റ് (പൊതുതാല്‍പര്യം) ആണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റ് ആണോ ഉള്ളതെന്ന് ഹൈക്കോടതി പരിഹാസരൂപേണ ആരായുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരുടെ ബഞ്ച് ആണ് ഹര്‍ജി പരിഗണിച്ചതും പ്രതിപക്ഷനേതാവിന്റെ ഉദ്ദേശ്യത്തെ വിമര്‍ശിച്ചതും. സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചില്ല. മാത്രമല്ല, സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് മതിയായ സമയം അനുവദിച്ച് ഉത്തരവാകുകയും ചെയ്തു.
എന്തുകൊണ്ടാണ് ഹര്‍ജിക്കാരന്‍ തന്റെ പരാതി ഉന്നയിക്കാന്‍ ഇത്രയും വൈകിയതെന്ന് കോടതി ചോദിച്ചു. 2017-ലാണ് കെ-ഫോണ്‍ ടെന്‍ഡര്‍ ചെയ്തത്. ഈ ടെന്‍ഡറിനെതിരെയാണ് സതീശന്‍ കോടതിയെ സമീപിച്ചത്. ഇത് ഫലത്തില്‍ കോടതിയുടെ പരാമര്‍ശത്തിന് വിധേയമാകുകയും ചെയ്തു. മാത്രമല്ല, ഒരു ടെന്‍ഡറിനെ മാത്രം ആശ്രയിച്ച് കോടതിയിലെത്തിയതിനെയും കോടതി പരാമര്‍ശിച്ചു.
ശോഭ റിനായിസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി( എസ്.ആര്‍.ഐ.ടി.)ക്ക് നല്‍കിയ ടെന്‍ഡര്‍ ഇപ്പോള്‍ മാത്രമാണ് പൊതു പരിശോധനയ്ക്ക് ലഭ്യമായത് എന്ന് ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടം അറിയിച്ചു. എസ്.ആര്‍.ഐ.ടി.യുടെ പ്രവൃത്തികള്‍ തൃപ്തികരമല്ലെന്ന സി.എ.ജി. നിരീക്ഷണവും ഹര്‍ജിക്കാരനുവേണ്ടി ഉന്നയിക്കപ്പെട്ടു.
തുടര്‍ന്നാണ് കോടതി വാക്കാല്‍ സതീശന്റെ ഉദ്ദേശ്യലക്ഷ്യത്തെപ്പറ്റി പരാമര്‍ശം നടത്തിയത്. പൊതുതാല്‍പര്യമാണോ തനിക്ക് പ്രസിദ്ധി കിട്ടാനുള്ള താല്‍പര്യമാണോ ഹര്‍ജിക്കു പിന്നിലെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവുമായി ബന്ധപ്പെട്ട് എ.ഐ.ക്യാമറാ പദ്ധതി ഏറ്റെടുത്ത പ്രസാഡിയോ എന്ന സ്ഥാപനവും ഒപ്പം എസ്.ആര്‍.ഐ.ടി. എന്ന സ്ഥാപനവും നേരത്തെ തന്നെ കേരളത്തില്‍ രാഷ്ട്രീയവിവാദങ്ങളില്‍ പെട്ടിരുന്നു. പ്രതിപക്ഷം എസ്.ആര്‍.ഐ.ടി.ക്കെതിരെ രംഗത്തു വന്നതും രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടുകൊണ്ടു തന്നെയായിരുന്നു.
ഹൈക്കോടതി പറഞ്ഞതിന്റെ വിശദാംശം മനസ്സിലായില്ലെന്നും തെരുവിലും മൈതാനത്തും പറഞ്ഞത് ആരും ഗൗനിക്കാതിരുന്നതു കൊണ്ടാണ് നിയമപീഠത്തിനു മുന്നിലെത്തിയതെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.