ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പമല്ലാതെ ഒറ്റയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം കേട്ട് അത് കോണ്‍ഗ്രസിനോടുള്ള മമതയുടെ ദേഷ്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി. അവര്‍ക്ക് ദേഷ്യം സിപിഎമ്മിനോടാണ്. കോണ്‍ഗ്രസ് ഇവിടെ സിപിഎമ്മുമായി സഖ്യത്തിലാണ്. കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും ചരടുവലിക്കുന്നതും ഇന്ത്യ മുന്നണിയെ ഏകോപിപ്പിക്കുന്നതും സിപിഎം ആണ് എന്നതാണ് മമതയെ പ്രകോപിപ്പിക്കുന്നത്. ഇന്ത്യ മുന്നണിയില്‍ പോലും സിപിഎം പ്രധാനപ്പെട്ട നേതൃസ്ഥാനത്ത് വരുന്നത് മമത ഇഷ്ടപ്പെടുന്നില്ല. ബംഗാളില്‍ സിപിഎം മമതാ ബാനര്‍ജിയുടെ ഭരണത്തിനെതിരെ വന്‍ ബഹുജന പ്രക്ഷോഭം നടത്തിവരികയാണ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കൊല്‍ക്കത്തയില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് നടത്തിയ മഹാറാലി അടുത്ത കാലത്തൊന്നും ഇടതുപക്ഷത്തിന് ബംഗാളില്‍ നടത്താല്‍ കഴിയാത്തത്ര ജനനിബിഡമായിരുന്നു. ഇത് മമതയെ പ്രകോപിച്ചിട്ടുണ്ട്.
ബംഗാളിൽ സീറ്റ് വിഭജനം ഒരു വെല്ലുവിളിയാകുമെന്ന് കോൺഗ്രസിന് എല്ലായ്പ്പോഴും അറിയാമായിരുന്നു, മമതയുമായി ചേരാൻ കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ വിമുഖതയും അതുപോലെ തന്നെ ത്രിതല സീറ്റ് പങ്കിടൽ കരാറിന് ഇടതുപാർട്ടികൾക്കുള്ള വിമുഖതയും പ്രധാന കീറാമുട്ടി ആയി നിലനിന്നു.
ദേശീയ തല സഖ്യത്തിന്റെ കാര്യം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും 300 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കട്ടെയെന്നും ബാക്കിയുള്ളവയിൽ ഒന്നിച്ചുനിൽക്കുന്ന പ്രാദേശിക പാർട്ടികളെ മത്സരിപ്പിക്കട്ടെയെന്നും മമത പറഞ്ഞത് കോൺഗ്രസ് പ്രതീക്ഷിച്ചതല്ല. കോൺഗ്രസിന് യോജിപ്പില്ലെങ്കിൽ സംസ്ഥാനങ്ങളിലെ പാർട്ടികൾക്ക് ഒറ്റയ്ക്ക് മത്സരിക്കാമെന്നും മമത അഭിപ്രായപ്പെട്ടതും വാർത്തയായിരുന്നു.