പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍-ഉം തങ്ങളുടെ സംസ്ഥാനങ്ങളില്‍ യഥാക്രമം തൃണമൂലും ആം ആദ്മിയും കോണ്‍ഗ്രസുമായി ചേരാതെ തനിച്ച് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കി. ഇന്ത്യ മുന്നണിയുടെ പ്രധാന സഖ്യകക്ഷികളാണ് ഈ രണ്ടു പാര്‍ടികളും. ഒപ്പം ബിഹാറില്‍ നിതീഷ്‌കുമാര്‍ ഇന്ത്യ മുന്നണി വിട്ട് ബിജെപിക്കൊപ്പം പോകുമെന്ന അഭ്യൂഹവും കനത്തതോടെ, ഇന്ത്യ മുന്നണിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
മമതയില്ലാതെ ഇന്ത്യ മുന്നണി സങ്കല്‍പിക്കാന്‍ പോലുമാകില്ല എന്ന അഭിപ്രായപ്രകടനവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബുധനാഴ്ച മമത പ്രഖ്യാപിച്ചതോടെ കോൺഗ്രസ് മമത ഇല്ലാത്ത ഇന്ത്യാ മുന്നണിയെ സങ്കൽപ്പിക്കാൻ കഴിയില്ലെന്നും പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയ്‌റാം രമേശ് പറഞ്ഞു. ‘ബിജെപിയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ എന്തും ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു. മമത ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയുടെ ശക്തമായ സ്തംഭങ്ങളാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമായി പറഞ്ഞിട്ടുണ്ട്’– ജയറാം രമേശ് പറഞ്ഞു. ടിഎംസിയുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യ സഖ്യകക്ഷികൾ ഒരു സഖ്യമായി തന്നെ സംസ്ഥാനത്ത് പോരാടും. ബി.ജെ.പിയെ നേരിടാൻ താൻ ഉറച്ചുനിൽക്കുന്നുവെന്ന മമതയുടെ പരാമർശത്തിൽ കോൺഗ്രസ് പ്രതീക്ഷ പ്രകടിപ്പിച്ചു.