കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരിനിടെ, സഭയിൽ പ്ലക്കാർഡുകൾ വീശിയതിന് രണ്ട് പ്രതിപക്ഷ എംപിമാരെക്കൂടി ലോക്‌സഭയിൽ നിന്ന് ബുധനാഴ്ച സസ്പെൻഡ് ചെയ്തു.
കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ, സിപി എമ്മിലെ എഎം ആരിഫ് എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിർ . പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചതിനെ തുടർന്നാണ് എംപിമാരെ സസ്പെൻഡ് ചെയ്തത്.
ഇതോടെ ലോക്‌സഭയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 97 ആയി. ഡിസംബർ 13ന് ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് ഇതുവരെ 143 എംപിമാരെ പാർലമെന്റിന്റെ ഇരുസഭകളിൽനിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
പാർലിമെന്റിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് സഭാനടപടികൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് 140 ലധികം അംഗങ്ങളെയാണ് കഴിഞ്ഞയാഴ്ച മുതൽ സസ്പെൻഡ് ചെയ്തു കഴിഞ്ഞത്.
540 പേരുള്ള സഭയിൽ ഇപ്പോൾ ഫലത്തിൽ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ്. 22-നാണ് സഭാ സമ്മേളനം അവസാനിക്കുക. അത് വരെ പ്രതിപക്ഷമില്ലാത്ത അവസ്ഥയും തുടരും.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ എംപിമാരുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച് ജന്തർമന്ദറിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. പാർലമെന്റംഗങ്ങൾ “മോക്ക് പാർലമെന്റും” നടത്തും. ആർജെഡി എംപി മനോജ് ഝായാണ് മോക്ക് പാർലമെന്റു സ്പീക്കർ.