സിപിഎമ്മും ഡിവൈഎഫ്ഐയും മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ ശ്രമിക്കുന്നുവെന്ന എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവന പരിഷ്കൃത സമൂഹത്തിനു ചേരുന്നതല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഇത്തരം പ്രസ്താവനകളോടു യോജിപ്പില്ലെന്ന് സനോജ് വ്യക്തമാക്കി. മതം, വിവാഹം തുടങ്ങിയ കാര്യങ്ങൾ വ്യക്തിയുടെ ഇഷ്ടമാണ്. ആ ഇഷ്ടത്തിന് എതിരു നിൽക്കാൻ ആരും വരേണ്ടതില്ലെന്നും സനോജ് പറഞ്ഞു.
കണ്ണൂരിൽ മാധ്യമങ്ങളോടാണ് സനോജ് ഇത് പ്രതികരിച്ചത്. “മതം, വിവാഹം എന്നെല്ലാം പറയുന്നത് നമ്മുടെ സ്വേച്ഛാപരമായ തിരഞ്ഞെടുപ്പാണ്. അതു നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. അതുകൊണ്ട് ആരെ വിവാഹം കഴിക്കണം, എങ്ങനെ ജീവിക്കണം എന്നതെല്ലാം വ്യക്തികളുടെ ഇഷ്ടമാണ്. ആ ഇഷ്ടത്തിന് എതിരു നിൽക്കാൻ ആരും മുന്നോട്ടു വരേണ്ടതില്ല. അതെല്ലാം സംരക്ഷിക്കപ്പെടണം എന്ന അഭിപ്രായമാണ് ഡിവൈഎഫ്ഐയ്‌ക്ക് ഉള്ളത്.’’ – സനോജ് പറഞ്ഞു.