തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഡോ.ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഷഹനയെ വിവാഹം കഴിക്കാൻ ആലോചന നടത്തിയ ഡോക്ടറുമായ .ഇ.എ.റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡോക്ടർ റുവൈസിനെ മെഡിക്കൽ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി നേരത്തെ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങിയ വിഷമത്തിലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചത് കണ്ടതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണക്കും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഷഹനയെ ഡിസംബർ 4 നാണ് അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 50 പവൻ സ്വർണം, 50 ലക്ഷം രൂപ വിലമതിക്കുന്ന വസ്തു, ഒരു കാർ- ഇതായിരുന്നു ഷഹാനയുടെ കുടുംബം സ്ത്രീധനമായി നൽകാൻ തയ്യാറായിരുന്നത്. എന്നാൽ റുവൈസ് തൃപ്തനായില്ല. 150 പവന്‍ സ്വര്‍ണവും 15 ഏക്കര്‍ ഭൂമിയും ഒരു ആഡംബര ബി.എം.ഡബ്ല്യു. കാറും അവർ ചോദിച്ചു എന്ന് ഷഹനയുടെ ബന്ധുക്കൾ പറഞ്ഞു.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. “അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു. അവന്റെ സഹോദരിക്കു വേണ്ടിയാണോ ഇത്രയും പണം ആവശ്യപ്പെടുന്നത്. അവർക്ക് എന്തിനാണ് ഇനിയും സ്വത്ത്. മനുഷ്യനും സ്നേഹത്തിനും വിലയില്ലേ…– ഡോ.ഷഹ്ന ആത്മഹത്യാക്കുറിപ്പിൽ എഴുതി. ഒപി ടിക്കറ്റിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്.
വിവാഹം മുടങ്ങിയതിന്റെ മാനസിക സംഘർഷത്തിലായിരുന്നു ഡോ. ഷഹ്നയെന്ന് സുഹൃത്തുക്കളായ ഡോക്ടർമാർ പറയുന്നുണ്ട്. ഷഹനയും റുവൈസുമായുള്ള ബന്ധം കോളജിൽ എല്ലാവർക്കും അറിയാമായിരുന്നു. അതൊരു വെറും ഔപചാരിക ആലോചന മാത്രം ആയിരുന്നില്ല എന്നാണ് ഇതിന് അർഥം. അവർ പരസ്പരം ഇഷ്ടമായിരുന്നു. എന്നിട്ടും റുവൈസ് പണത്തിനു വേണ്ടി ആർത്തി പിടിച്ചത് ഷഹനയെ തളർത്തി. വിവാഹം മുടങ്ങിയത് സ്ത്രീധന പ്രശ്നം മൂലമാണെന്ന് ഷഹന വൈകിയാണ് അറിഞ്ഞത്. മാനസികമായി തകർന്ന ഷഹന രണ്ടാഴ്ചത്തേക്ക് അവധിയെടുത്ത് വീട്ടിൽ പോയി. റുവൈസിന്റെ വീട്ടുകാരെ സമ്മതിപ്പിക്കാമെന്ന പ്രതീക്ഷ ഷഹനയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ വീട്ടുകാരെ എതിര്‍ത്ത് തീരുമാനമെടുക്കാന്‍ പറ്റില്ലെന്ന റുവൈസിന്‍റെ മറുപടി വലിയ ആഘാതമായി എന്ന് സുഹൃത്തുക്കളായ ഡോക്ടർമാർ വിലയിരുത്തുന്നു.