നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാരുൾപ്പെടെ 10 ബിജെപി എംപിമാർ പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്ന് രാജി സമർപ്പിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരം മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് സിംഗ് പട്ടേലും ലോക്‌സഭാ അംഗത്വം രാജിവച്ചു. ഇവർക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച റാവു ഉദയ് പ്രതാപ് സിംഗ്, രാകേഷ് സിംഗ്, റിതി പഥക് എന്നിവരും ലോക്‌സഭാ അംഗത്വം രാജിവെച്ചിട്ടുണ്ട്. ഇനി ഈ അഞ്ച് നേതാക്കളും മധ്യപ്രദേശിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇവരിൽ തോമർ, പട്ടേൽ എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്.
പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച രാജ്യവർധൻ സിങ് റാത്തോഡും ദിയാകുമാരിയും ലോക്‌സഭാ അംഗത്വവും രാജസ്ഥാനിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച കിരോരി ലാൽ മീണ രാജ്യസഭാംഗത്വവും രാജിവച്ചിട്ടുണ്ട്.
ഛത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സംസ്ഥാന അധ്യക്ഷൻ അരുൺ സാവോ, ഗോമതി സായി എന്നിവരും പാർലമെന്റ് അംഗത്വം രാജിവച്ചു.
ഈ എംപിമാരെല്ലാം രാജിവെക്കുന്നതിന് മുമ്പ് പാർട്ടി അധ്യക്ഷൻ ജെപി നദ്ദയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ എന്നിവർക്ക് രാജിക്കത്ത് കൈമാറുമ്പോൾ ജെപി നദ്ദയും ഒപ്പമുണ്ടായിരുന്നു.