ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ വിധി ദുഃഖകരവും ദൗർഭാഗ്യകരവുമാണെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് .
“കോടതി വിധി സങ്കടകരവും നിർഭാഗ്യകരവുമാണ്”– ആസാദ് ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പ്രദേശത്തെ ജനങ്ങൾ സന്തുഷ്ടരല്ലെന്ന് ആസാദ് പറഞ്ഞു.
കോടതി വിധിയില്‍ താന്‍ നിരാശനാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
ആർട്ടിക്കിൾ 370-ലെ വ്യവസ്ഥകൾ റദ്ദാക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് പതിറ്റാണ്ടുകൾ വേണ്ടി വന്നിട്ടുണ്ടെന്നും ഇനി ഒരു ദീർഘദൂര യാത്രയ്ക്ക് തങ്ങളും തയ്യാറാണെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ പറഞ്ഞു. “ബിജെപിക്ക് ഇവിടെ എത്താൻ പതിറ്റാണ്ടുകൾ വേണ്ടി വന്നു. ഞങ്ങളും ദീർഘനാളത്തേക്ക് തയ്യാറാണ്”- എക്സിൽ അദ്ദേഹം കുറിച്ചു.