ഇത്തവണയും ക്രിസ്‌മസ് കാലം അമിതമായി ലഹരി നുരയുന്ന ആഘോഷം തന്നെ എന്ന് തെളിഞ്ഞു. മദ്യം വാങ്ങാൻ മാത്രം ജനത്തിന് പണത്തിന് ഒട്ടും പഞ്ഞമില്ല. ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള മൂന്ന് ദിവസങ്ങളിലായി കേരളത്തിൽ വിറ്റത് മുൻപില്ലാത്ത അത്ര അളവിലുള്ള മദ്യം. ഏറ്റവുമധികം മദ്യം വിറ്റത് ഇത്തവണയും ചാലക്കുടിയിലെ ഔട്ട്‌ലെറ്റിലാണ്. ബെവ്‌കോയിൽ നടന്നത് റെക്കോഡ് മദ്യവിൽപനയാണ് . 154.77 കോടി രൂപയുടെ വിൽപനയാണ് ഇത്തവണ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി നടന്നത്.
ക്രിസ്‌മസിന്റെ തലേന്നും വിൽപനയിൽ ഉയർച്ചയുണ്ടായി. 70.73 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 24ന് വിറ്റത്. കഴിഞ്ഞ വർഷം ഇത് 69.55 കോടിയായിരുന്നു. 22,23 തീയതികളിലായി ഈ വർഷം നടന്നത് 84.04 കോടിയുടെ മദ്യവിൽപ്പനയാണ്. കഴിഞ്ഞവർഷം ഇത് 75 കോടിയായിരുന്നു. ഏറ്റവുമധികം മദ്യം വിറ്റത് ചാലക്കുടിയിലെ ഔട്ട്‌ലെറ്റിലാണ്. 63,85,290 രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ചങ്ങനാശേരിയിൽ 62,87,120 രൂപയുടെയും ഇരിങ്ങാലക്കുടയിൽ 62,31,240 രൂപയുടെയും മദ്യവിൽപന നടന്നു.
ഈ ഔട്ട്‌ലെറ്റുകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. മിക്കപ്പോഴും മുന്നിലെത്താറുള്ള തലസ്ഥാനത്തെ പവർഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ 60,08,130 രൂപയുടെയും നോർത്ത് പറവൂരിൽ 51,99,570 രൂപയുടെയും മദ്യവിൽപന നടന്നു.