കോഴിക്കോട്ട് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി ഡോക്ടർക്ക് ദാരുണാന്ത്യം. കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ കൺസൽറ്റന്റ് കോവൂർ പാലാഴി എംഎൽഎ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) മരിച്ചത്. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം.
കണ്ണൂരിലേക്കു പോകാനായി ഇവർ സ്റ്റേഷനിലെത്തിയപ്പോൾ എറണാകുളം– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് അവിടെ നിന്ന് പുറപ്പെടുകയായിരുന്നു. കയറാൻ നോക്കിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിൻ പതുക്കെയായപ്പോൾ ഇവർ ഓടി കയറുകയായിരുന്നു.
വീഴാൻ പോകവേ യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥനും ചേർന്ന് താങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഡോക്ടർ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: പി.ടി. ശശിധരൻ(സയന്റിസ്റ്റ്, കോഴിക്കോട് നീലിറ്റ്.), മക്കൾ: ജയശങ്കർ( സോഫ്റ്റ് വെയർ എൻജിനിയർ, ബെംഗളൂരു), ജയകൃഷ്ണൻ(സ്വീഡൻ). സഹോദരൻ: സുരേഷ് (ഐ.ഐ.ടി. ചെന്നൈ). സംസ്കാരം ശനിയാഴ്ച മൂന്നിന് മാങ്കാവ് ശ്മശാനത്തിൽ.