പ്രതിപക്ഷ ഇന്ത്യ മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തി സമാജ് വാദി പാര്‍ടി തലവന്‍ അഖിലേഷ് യാദവ്. ബി.എസ്.പി.യെയും മായാവതിയെയും മുന്നണിയില്‍ കയറ്റിയാല്‍ താന്‍ ഒപ്പമുണ്ടാവില്ലെന്ന് അഖിലേഷ് ഡിസംബര്‍ 19-ന് ഡെല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് യു.പിയില്‍ ബിഎസ്പിയുമായി സഖ്യത്തിന് താല്‍പര്യമുണ്ട്. മായാവതിയെ മുന്നണിയിലേക്ക് ക്ഷണിക്കാനുള്ള നീക്കം അതിന്റെ ഭാഗമായാണ്. സത്യത്തില്‍ ഇന്ത്യയില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള കൂട്ടായ നീക്കത്തിനപ്പുറം എസ്.പി., ബി.എസ്.പി. തുടങ്ങിയ പാര്‍ടികളില്‍ നിലനില്‍ക്കുന്നത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയാധികാരത്തിലെ മൂപ്പിളമത്തര്‍ക്കങ്ങളും ഈഗോയും ആണ് എന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യ മുന്നണിയിലെ പടലപിണക്കങ്ങളും ഭീഷണികളും. ഇത്തരം ഒരു മുന്നണിക്ക് ബിജെപിയെ എതിരിടാന്‍ സാധ്യമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇന്ത്യ മുന്നണിയിൽ നിന്നും ബി ജെ പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നും ഒരുപോലെ അകന്നു നിൽക്കുന്ന മായാവതി പെട്ടെന്ന് “പൊതുജനങ്ങൾക്കും രാജ്യത്തിനും വേണ്ടി ഭാവിയിൽ ആരെയാണ് ആവശ്യമുള്ളതെന്ന് ആർക്കും അറിയില്ല” എന്ന് പ്രതിപക്ഷ നേതാക്കളെ ഓർമ്മിപ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെ ആണെന്ന് കരുതപ്പെടുന്നു.
ഒരു പാട് വലിയ വൈരുദ്ധ്യങ്ങളിലൂടെയാണ് പ്രതിപക്ഷ മുന്നണി കടന്നു പോകുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരനഷ്ടമുണ്ടായത് വലിയ രീതിയില്‍ ബിജെപിക്ക് കരുത്ത് പകര്‍ന്നതോടെ കൂടുതല്‍ ശക്തമായ ഒത്തൊരുമയോടെ നീങ്ങിയാലല്ലാതെ ഇന്ത്യാ മുന്നണിക്ക് ഒരു സാധ്യതയുമില്ലാത്ത അവസ്ഥയാണ്. ജനുവരി അവസാനത്തോടെ പ്രതിപക്ഷമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന മിക്കവാറും അസാധ്യമായി പലരും കരുതുന്ന തീരുമാനം ഡിസംബര്‍ 19-ന്റെ യോഗത്തില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇത് സംസ്ഥാനങ്ങളില്‍ സാധ്യമാകണമെങ്കില്‍ സംസ്ഥാനങ്ങളിലെ ഇന്ത്യാമുന്നണി പാര്‍ടികള്‍ തമ്മില്‍ ശരിയായ ഏകോപനവും ഒരുമയും ഉണ്ടാകേണ്ടതുണ്ട്. ആം ആദ്മി പാര്‍ടി ശക്തമായ പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസുമായും, തൃണമൂലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ബംഗാളിലും, എസ്.പി.യും ബി.എസ്.പി.യും കോണ്‍ഗ്രസും തമ്മില്‍ യു.പി, മധ്യപ്രദേശ് എന്നിവിടങ്ങളിലും വലിയ ഭിന്നതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ദേശീയ യോഗങ്ങളില്‍ മാത്രം ഒരുമിച്ച് ഇരുന്നതു കൊണ്ട് മാത്രം എങ്ങിനെയാണ് സംസ്ഥാനങ്ങളില്‍ ഏകോപനം സാധ്യമാകുക എന്ന ചോദ്യം ശക്തമായി നിലനില്‍ക്കുകയാണ്.