സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354 എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്ന് വാര്‍ത്താ റിപ്പോർട്ട്.. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടിസ് അയയ്ക്കില്ലെന്നാണു പറയുന്നത് . കേസിന്‍റെ അവസാന റിപ്പോര്‍ട്ടും കുറ്റപത്രവും ബുധനാഴ്ച സമര്‍പ്പിക്കും. കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തും.
ഐ.പി.സി. 352-ാം വകുപ്പു പ്രകാരമാണ് കേസ് എടുത്തിരുന്നതെങ്കില്‍ കേസിന് കുറേക്കൂടി ബലം ഉണ്ടാകുമായിരുന്നു എന്ന് നിയമരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ അതില്‍ ലൈംഗികാതിക്രമം എന്നത് ഉള്‍പ്പെടുന്നില്ല. ഈ കേസില്‍ ലൈംഗിക അതിക്രമം എന്ന ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിക്കുക എന്ന കുറ്റം ചാര്‍ത്തുന്ന വകുപ്പാണ് 354. ഈ കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രധാന തെളിവാണ്. 354-എ വകുപ്പ് നിലനില്‍ക്കാന്‍ പോകുന്നില്ലെന്നാണ് ഒരു അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഇന്നലെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം നോട്ടിസ് നൽകി വിട്ടയയ്ക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകണമെന്നായിരുന്നു നോട്ടിസ്. എന്നാൽ, കേസിൽ കഴമ്പില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയയ്ക്കുന്നില്ലെന്ന തീരുമാനം.
ഒക്ടോബർ 27നു കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകയുടെ ചുമലിൽ പിടിച്ച സംഭവത്തിലാണ് കേസെടുത്തത്. സുരേഷ് ഗോപി ചെയ്തത് അസ്വാഭാവികമായി തോന്നിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്‌തെന്നും കാണിച്ചു മാധ്യമ പ്രവർത്തക നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.