രാജസ്ഥാൻ നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ വൈകിട്ട് 5 മണി വരെ 68.24ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ് രാജസ്ഥാനിൽ നടക്കുന്നത്. രണ്ടു മണ്ഡലങ്ങളില്‍ സിപിഎം മല്‍സരിക്കുന്നുണ്ട്. ബി.എസ്.പി, ആര്‍.എല്‍.പി, ആര്‍.എല്‍.ഡി., ബി.ടി.പി. എന്നിവയാണ് മല്‍സരിക്കുന്ന മറ്റ് ചെറിയ പാര്‍ടികള്‍.
രാജസ്ഥാനിൽ ആകെ 200 നിയമസഭാ സീറ്റുകളുണ്ടെങ്കിലും നിലവിൽ 199 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഗംഗാനഗറിലെ കരൺപൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിങ് കോണൂർ അന്തരിച്ചതിനാൽ ആ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 199 മണ്ഡലങ്ങളിലായി 5,26,90,146 വോട്ടർമാരുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്.
ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടി അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ കീഴിലുള്ള ക്ഷേമ പദ്ധതികളും നയങ്ങളും ഗ്യാരന്റികളും ഉയർത്തിക്കാട്ടി തുടർഭരണത്തിനായി വോട്ട് ചോദിക്കുമ്പോൾ, പ്രീണന രാഷ്ട്രീയം, ഉദയ്പൂർ തയ്യൽക്കാരൻ കനയ്യ ലാൽ വധം, ഗെഹ്‌ലോട്ട് സർക്കാരിന്റെ കാലത്ത് നടന്ന അക്രമങ്ങൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, അഴിമതി, രാമക്ഷേത്രത്തിലേക്കുള്ള ക്ഷണം തുടങ്ങിയവയാണ് ഇടവേളയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്താനായി ബി ജെ പിയുടെ പ്രചാരണത്തിലെ പ്രധാന ആയുധങ്ങൾ.