ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്ത, എച്ച്ആർ മേധാവി അമിത് ചക്രവർത്തി, എന്നിവരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിനെതിരെ നൽകിയ ഹർജികളിൽ സുപ്രീം കോടതി ഡൽഹി പോലീസിനോട് വിശദീകരണം തേടി. ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി പോലീസിന് നോട്ടീസ് അയച്ചു.
ഒക്‌ടോബർ 16ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹർജിക്കാര്യം സൂചിപ്പിച്ചതിനെത്തുടർന്ന് വിഷയം അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചിരുന്നു..
അറസ്റ്റും ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയും ചോദ്യം ചെയ്ത് പ്രബീറും, ചക്രബർത്തിയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
എന്നാൽ അറസ്റ്റ് ചെയ്തതിൽ നടപടിക്രമപരമായ വൈകല്യമോ യു.എ.പി.എ.നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമോ ഇല്ലെന്ന് പറഞ്ഞ് കോടതി അവർക്ക് ഇളവ് നൽകാൻ വിസമ്മതിച്ചു. ഒക്‌ടോബർ 10ന് വിചാരണക്കോടതി ഇവരെ 10 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.