ഡെല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ന്യൂസ് പോര്‍ട്ടല്‍ ന്യൂസ് ക്ലിക്ക്-ന്റെ ഓഫീസിലും അതുമായി ബന്ധപ്പെട്ട നിരവധി മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ഡെല്‍ഹി പൊലീസിന്റെ റെയ്ഡ്. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവയെല്ലാം പൊലീസ് പിടിച്ചെടുത്തു.
ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഇന്ന് രാവിലെയാണ് റെയ്ഡ് നടത്തിയത് .
വാർത്താ പോർട്ടലിലെ ജീവനക്കാരൻ യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ താമസിക്കുന്നതിനാലാണ് ഇവിടെ പരിശോധന നടത്തുന്നത്. സർക്കാർ നൽകിയ വസതിയാണിത്. എന്നാൽ യെച്ചൂരി ഇവിടെ താമസിക്കുന്നില്ല.
ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റ് ചൈനീസ് ഫണ്ട് വാങ്ങുന്നു എന്നാരോപിച്ച് നേരത്തെയും കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റിനെതിരെയും സിപിഎം നേതാവ് പ്രകാശ്കാരാട്ടിനെതിരെയും നീങ്ങിയിരുന്നു. കാരാട്ടിന്റെ മെയില്‍ ഐഡിയിലേക്ക് വന്ന ചില മെയിലുകള്‍ ചൈനീസ് ഫണ്ടുമായി ന്യൂസ്‌ക്ലിക്കിനെ ബന്ധപ്പെടുത്തുന്നതാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം.
എന്നാല്‍ റെയ്ഡ് എന്തിനാണെന്ന് പൊലീസോ ആഭ്യന്തര മന്ത്രാലയമോ ഔദ്യോഗികമായി പുറത്തു പറഞ്ഞിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടികളില്‍ ഡല്‍ഹി പ്രസ്‌ക്ലബ്ബ് ഓഫ് ഇന്ത്യ ശക്തിയായി പ്രതിഷേധിച്ചു.
യുഎപിഎ, 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 120 ബി (ക്രിമിനൽ ഗൂഢാലോചനയ്ക്കുള്ള ശിക്ഷ) എന്നീ വകുപ്പുകൾ പ്രകാരമാണ് വാർത്താ സ്ഥാപനത്തിനെതിരെ കേസെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റിന്റെ എഡിറ്റർ-ഇൻ-ചീഫ് പ്രബീർ പുർകയസ്ത, മാധ്യമപ്രവർത്തകരായ അഭിസർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, സൊഹൈൽ ഹാഷ്മി, ഭാഷാ സിംഗ്, ഊർമ്മിളേഷ്, ആക്ഷേപഹാസ്യകാരനായ സഞ്ജയ് രജൗറ എന്നിവരും റെയ്ഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ന്യൂസ്‌ക്ലിക്കിന്റെ ഓഫീസ് ഉൾപ്പെടെ 30- ലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്നും ന്യൂസ്‌ക്ലിക്കിന്റെ മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുന്നുണ്ടെന്നും പറയുന്നു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മുതിർന്ന മാധ്യമപ്രവർത്തകൻ അഭിസാർ ശർമ്മയാണ് തന്റെ വസതിയിൽ റെയ്ഡ് നടത്തുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “ഡൽഹി പോലീസ് എന്റെ വീട്ടിൽ വന്നിറങ്ങി. എന്റെ ലാപ്‌ടോപ്പും ഫോണും എടുത്തുകൊണ്ടുപോയി…,” ശർമ്മ X-ൽ എഴുതി.