ഹരിയാനയില്‍ ഇപ്പോള്‍ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നാളെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും പടരാവുന്ന ഗുരുതരമായ രോഗമാണ്-മുസ്ലീങ്ങളെ തങ്ങളുടെ ഗ്രാമത്തില്‍ നിന്നും പുറത്താക്കുകയും, അങ്ങോട്ട് പ്രവേശിപ്പിക്കുകയും ചെയ്യില്ല എന്ന് ചില ഖാപ് പഞ്ചായത്തുകള്‍ തീരുമാനിച്ചിരിക്കുന്നു. തികഞ്ഞ വിദ്വേഷ രാഷ്ട്രീയത്തിന്റെ നടപ്പാക്കലാണ് സംഭവിക്കുന്നത്. അതേസമയം അതിനെതിരെ വലിയൊരു കര്‍ഷക പ്രതിരോധവും ഭൂരിപക്ഷം വരുന്ന ഖാപ് പഞ്ചായത്തുകളില്‍ നടക്കുന്നത് പ്രതീക്ഷ നിര്‍ഭരമാണ്. വിഎച്ച് പിയെയും ബജ്രംഗ് ദളിനെയും നിരോധിച്ചു കൊണ്ട് തീരുമാനമെടുത്തിരിക്കയാണ് ഒട്ടേറെ ഖാപ് പഞ്ചായത്തുകള്‍.
ഹരിയാനയിലെ നൂഹ് ജില്ലയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വര്‍ഗീയ കലാപത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് കലാപത്തിന് തിരി കൊളുത്തിയവരില്‍ പ്രധാനികളായ വിശ്വഹിന്ദു പരിഷത്തിനെതിരെ രോഷം ഉയര്‍ന്നിരിക്കുന്നത്.
വർഗീയ കലാപത്തെത്തുടർന്ന് ഹരിയാനയിലെ ചില പഞ്ചായത്തുകൾ മുസ്ലീങ്ങളെ പുറത്താക്കാൻ ആഹ്വാനം ചെയ്തിരിക്കെ, സംസ്ഥാനത്തെ ചില ഖാപ്പുകൾ രണ്ട് സമുദായങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കാനുള്ള പദ്ധതികൾ ശക്തമാക്കുന്നുണ്ട് . കൂടാതെ സംസ്ഥാനത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് സർവ്ഖാപ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് 90-ലധികം ഖാപ്പുകളാണുള്ളത്.
ഖാപ്പു പഞ്ചായത്തുകൾ ഗ്രാമങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതിനാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഖാപ്പുകളുടെ വീക്ഷണങ്ങൾ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്.
അതിനിടെ, സാമുദായിക സൗഹാർദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ മസ്ദൂർ യൂണിയന്റെ ബാനറിൽ ഒരു മഹാ പഞ്ചായത്ത് ബുധനാഴ്ച ഹിസാറിലെ ബസ് ഗ്രാമത്തിൽ സംഘടിപ്പിച്ചു. സാമുദായിക സൗഹാർദം തകർക്കാൻ ചിലർ ശ്രമിച്ചതായി മഹാപഞ്ചായത്ത് സംഘാടകർ പറഞ്ഞു.