മെഡിക്കല്‍, എന്‍ജിനിയറിങ് കോഴ്‌സുകള്‍ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായ രാജ്യസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 113 വിദ്യാര്‍ഥികള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ പറയുന്നത് ഇതാണ്. 2014 വരെ കോട്ടയില്‍ ഉണ്ടായ 100 ആത്മഹത്യകളില്‍ 45 എണ്ണവും പരീക്ഷയില്‍ തോറ്റതിന് ശേഷം കടുത്ത ശിക്ഷ ഏറ്റുവാങ്ങിയ വിദ്യാര്‍ഥികളുടെതാണ്. 26 പേര്‍ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാലും 24 എണ്ണം കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണെന്നും എന്‍.സി.ആര്‍.ബി. കണക്കുകള്‍ പറയുന്നു.
ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങളും കോട്ടയിലെ വിദ്യാര്‍ഥി ആത്മഹത്യയിലേക്ക് ശ്രദ്ധിക്കാനാരംഭിച്ചത്. ജില്ലാ ഭരണകൂടവും ഇതേത്തുടര്‍ന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചു. എന്നിട്ടും ഇപ്പോഴും ആത്മഹത്യകള്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജെ.ഇ.ഇ. പരീക്ഷാര്‍ഥിയുടെ ആത്മഹത്യ ഉണ്ടായത്. ഈ വര്‍ഷം മാത്രം 18 വിദ്യാര്‍ഥികള്‍ ജീവന്‍ ത്യജിച്ചു.
അധികൃതരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കോച്ചിങ് സെന്ററുകള്‍ നിര്‍ബന്ധിതരായതോടെ 2016 മുതല്‍ രണ്ടു വര്‍ഷത്തേക്ക് ആത്മഹത്യകള്‍ കുറഞ്ഞു. 2017-ല്‍ ഏഴ് ആത്മഹത്യ മാത്രമാണ് സംഭവിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം തൊട്ട് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നു. 2018-ല്‍ 20 പേര്‍ ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ സംവിധാനവും കോച്ചിങ് സെന്റര്‍ അധികൃതരുമെല്ലാം നിസ്സംഗതയോടെയാണ് ആത്മഹത്യാസംഭവങ്ങളെ കാണുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.