ജനപ്രിയ ബ്രാൻഡായ ബിയറിൽ മാലിന്യ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡിപ്പോകളിലും റീട്ടെയിൽ സ്റ്റോറുകളിലും വിതരണം ചെയ്ത കുപ്പികൾ എക്‌സൈസ് വകുപ്പ് തിരിച്ചുവിളിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. മൈസൂരു ജില്ലയിലെ നഞ്ചൻഗുഡിൽ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ജൂൺ 25ന് കുപ്പിയിൽ നിറച്ച ബിയറിൽ ചില മാലിന്യ അവശിഷ്ടങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് ഉത്തരവിൽ പറയുന്നു. ലബോറട്ടറികളിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വിൽപ്പന തടഞ്ഞുവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസ്റ്റിലറിയിൽ 20,000 ബിയർ പെട്ടികളും ഡിപ്പോകളിൽ 10,000 പെട്ടികളുമാണ് ഉണ്ടായിരുന്നത്. ബെംഗളൂരുവിലും മൈസൂരുവിലുമുള്ളതുൾപ്പെടെ അഞ്ച് ഡിപ്പോകളിലേക്കാണ് മൈസൂരിൽ കുപ്പിയിലാക്കിയ ബിയർ വിതരണം ചെയ്യുന്നത്. “എത്ര കുപ്പികൾ വിറ്റു, എത്രയെണ്ണം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എത്തി, ഡിപ്പോകളിൽ എത്രയെണ്ണം എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഞങ്ങളുടെ പക്കലില്ല. ഞങ്ങൾ വിശദാംശങ്ങൾ ശേഖരിക്കുകയാണ്”– ഉദ്യോഗസ്ഥർ പറഞ്ഞു.
അവശിഷ്ടങ്ങൾ അടങ്ങിയ ബിയർ വിഷമല്ലെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഒരാൾ ഇത് കഴിച്ചാൽ കുറച്ച് ദിവസത്തേക്ക് വയറുവേദന അനുഭവപ്പെടാമെന്ന് അവർ പറഞ്ഞു.