ഉത്തർപ്രദേശ് സർക്കാരിന്റെ എയ്‌ഡഡ് ,അൺ എയ്‌ഡഡ് വിഭാഗങ്ങളിലെ 27,000 സ്‌കൂളുകളിലെ ഒരു കോടിയോളം വരുന്ന വിദ്യാർത്ഥികൾ നിർബന്ധിത വിഷയത്തിന്റെ ഭാഗമായി ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറുടെയും ഭാരതീയ ജനസംഘം നേതാവ് ദീൻദയാൽ ഉപാധ്യായയുടെയും ജീവ ചരിത്രം ഈ വർഷം മുതൽ പഠിക്കും. 9-12 ക്ലാസുകളിലെ സിലബസിൽ ജീവചരിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഭാഗത്ത് സ്വാതന്ത്ര്യ സമര സേനാനികളും പണ്ഡിതന്മാരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും ഉൾപ്പെടുന്ന 50 പ്രമുഖ വ്യക്തികളിൽ സവർക്കർ ദീൻദയാൽ ഉപാധ്യായ എന്നിവരെ ഉൾപ്പെടുത്തി. സവർക്കറുടെ ജീവിത ചരിത്രം ഒമ്പതാം ക്ലാസ് സിലബസിന്റെ ഭാഗമാകുമ്പോൾ ഉപാധ്യായയുടേത് 11-ാം ക്ലാസ് സിലബസിന്റെ ഭാഗമാകുമെന്ന് പ്രമുഖ ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു..
സവർക്കറോ ഉപാധ്യായയോ ഒരു പ്രമുഖ സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടില്ലെന്നും ഒരു പ്രത്യേക മതത്തിന്റെ ന്യായം വാദിക്കുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ് പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെയും ഒരു പ്രത്യേക പ്രത്യയശാസ്ത്രമുള്ളവരുടെയും സ്വാധീനത്താൽ ഇന്ത്യയുടെ ചരിത്രം വളരെക്കാലമായി വളച്ചൊടിക്കപ്പെട്ടുവെന്നും സംസ്ഥാന സർക്കാർ “ഉന്മൂലനം ചെയ്യപ്പെട്ടവർക്ക് ഇടം നൽകാൻ ശ്രമിക്കുന്നു” എന്നും അവകാശപ്പെട്ട് ബിജെപി തീരുമാനത്തെ ന്യായീകരിച്ചു.