കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്നും യുജിസി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്പെഷൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ ശ്രമിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വ്യക്തമാക്കുന്നു.
നേരത്തെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുൻപില്‍ ചില പരാതികൾ എത്തിയിരുന്നു. ഇതിൽ ചില ഇടക്കാല കോടതി വിധികൾ ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചതിനുശേഷം മാത്രമേ ലിസ്റ്റ് അംഗീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ടു പ്രത്യേക താൽപര്യമില്ലെന്നും പരാതിക്കിടയാക്കാത്ത രീതിയിൽ പ്രിൻസിപ്പൽ നിയമനം നടത്താനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘‘പരാതികൾ പരിഹരിക്കാനാണു നിർദേശിച്ചത്. പ്രിൻസിപ്പൽ നിയമനം സീനിയോറിറ്റി പരിഗണിച്ചാണ്. സിലക്‌ഷൻ കമ്മിറ്റിയാണ് ഇതിനായി പട്ടിക തയാറാക്കിയത്. സെലക്‌ഷൻ കമ്മിറ്റി 67 പേരെ തിരഞ്ഞെടുത്തു. 2019ലാണ് യുജിസിയുടെ കെയർലിസ്റ്റ് വന്നത്. അതിനുമുൻപ് പ്രസിദ്ധീകരിച്ച ജേർണലുകൾ കണക്കിലെടുക്കേണ്ടതില്ല എന്ന കാഴ്ചപ്പാടോടുകൂടിയാണ് പലരെയും ഒഴിവാക്കി 43 പേരിലേക്കു ചുരുക്കിയത്. കെയർലിസ്റ്റ് വരുന്നതിനു മുൻപ് ഏത് ജേർണലുകളിലും അങ്ങനെ പ്രസിദ്ധീകരിക്കാം. 67 പേരെ ആദ്യം തിരഞ്ഞെടുക്കുകയും പിന്നീടത് 43 ആകുമ്പോൾ ഒഴിവാക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയരുന്നത് സ്വാഭാവികമാണ്.”–ആർ. ബിന്ദു പറഞ്ഞു.