ബെംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അഞ്ചു ഭീകരർ പിടിയിൽ. രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചും സംസ്ഥാന പോലീസും സംയുക്തമായാണ് ഭീകരവാദികള പിടികൂടിയത്. സയ്യിദ് സുഹെൽ, ഉമർ, ജുനൈദ്, മുദാസിർ, ജാഹിദ് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് വലിയ തോതിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. ഏഴ് ഇന്ത്യൻ നിർമ്മിത തോക്കുകൾ, ഗ്രനേഡുകൾ, അൻപതിനടുത്ത് ബുള്ളറ്റുകൾ, കത്തികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയ്ക്കു പുറമെ വാക്കിടോക്കികളും സാറ്റലൈറ്റ് ഫോണുകളും സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. ഇവർ കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
അറസ്റ്റിലായ അഞ്ച് പേരും 2008ലെ ബംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പത്തു പേരടങ്ങുന്ന സംഘമാണ് പദ്ധതിയുടെ പിന്നിലെന്നും ഇനിയും അഞ്ച് ഭീകരരെക്കൂടി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു.
2017 ൽ ഒരു കൊലപാതക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പാർപ്പാന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു അഞ്ചു പേരും. ബാംഗ്ലൂർ സ്ഫോടനക്കേസിൽ ഇതേ ജയിലിൽ തടവിൽ കഴിയുന്ന തടിയന്റവിട നസീറിനെ പരിചയപ്പെട്ടതാണ് ഇവർ ഭീകരവാദത്തിലേക്ക് തിരിയുന്നതിന് കാരണമായത്. നസീറാണ് ഈ പദ്ധതിയുടെയും സൂത്രധാരൻ എന്ന് കരുതുന്നതായി കമ്മീഷണർ ബി ദയാനന്ദ അറിയിച്ചു.
നസീറിന് ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. പിടികൂടിയ അഞ്ചു പേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസ് എൻഐഎ ഏറ്റെടുത്തേക്കും.