വിവാഹം നിയമവിധേയമാക്കുന്നത് ഒഴിവാക്കി സ്വവർഗ ദമ്പതികളുടെ കാര്യത്തിൽ ചില ആനുകൂല്യങ്ങൾ നല്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. സ്വവർഗവിവാഹം നിയമപരമായി സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുൻപിൽ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇത് അറിയിച്ചത്. ഹരജികളിന്മേൽ വാദം ദിവസങ്ങളായി നടക്കുകയാണ്.
ഏപ്രിൽ 27 ന് വിഷയം പരിഗണിക്കവേ, സ്വവർഗ ദമ്പതികൾക്ക് അവരുടെ വിവാഹം നിയമവിധേയമാക്കാതെ സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ അനുവദിക്കാമോ എന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. സ്വവർഗ പങ്കാളികളുടെ സഹവാസത്തിനുള്ള അവകാശം മൗലികാവകാശമായി കേന്ദ്രം അംഗീകരിച്ചത് അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ തിരിച്ചറിയാനുള്ള ‘അനുബന്ധ കടമ’യാണെന്ന് നിരീക്ഷിച്ചതിന് ശേഷമാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.