മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്നുള്ള സോ-കുക്കി സിവിൽ സൊസൈറ്റി സംഘടനാ നേതാക്കൾ, ഗോത്ര നേതാക്കൾ, ബുദ്ധിജീവികൾ എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. 15 ദിവസത്തേക്കെങ്കിലും അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ആഭ്യന്തരമന്ത്രി അവരോട് ആവശ്യപ്പെട്ടു എന്ന് റിപ്പോർട്ടുണ്ട്. സംസ്ഥാനത്തെ ആദിവാസികള്‍ക്ക് ശാശ്വതമായ രാഷ്ട്രീയ പരിഹാരം അമിത് ഷാ ഉറപ്പു നല്‍കിയതായും പറയുന്നു. ഇത് ചര്‍ച്ചയില്‍ പങ്കെടുത്ത കുക്കി ഗോത്ര സംഘടനകള്‍ അംഗീകരിച്ചെന്നും തങ്ങള്‍ ഇനിയും ആക്രമിക്കപ്പെടുകയാണെങ്കില്‍ മാത്രമേ സ്വയം പ്രതിരോധിക്കാന്‍ ആയുധമെടുക്കുകയുള്ളൂ എന്നും സംഘടനാ നേതാക്കള്‍ പറഞ്ഞതായി അമിത് ഷായുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു.
ഉച്ചകഴിഞ്ഞ് 2.50 ഓടെ ഹെലികോപ്റ്ററിൽ ജില്ലാ ആസ്ഥാനത്ത് എത്തിയ ഷായെ അഞ്ച് എംഎൽഎമാർ ചേർന്ന് സ്വീകരിച്ചു. 36 അസം റൈഫിൾസ് ഹെലിപാഡിൽ എത്തിയ ഉടൻ ഷാ ട്യൂബോംഗിലെ 27 സെക്ടർ അസം റൈഫിൾസിന്റെ ആസ്ഥാനത്തേക്ക് പോയി. “ഞങ്ങൾക്ക് പ്രത്യേക ഭരണം വേണം”,”മണിപ്പൂരിൽ നിന്നുള്ള വേർപിരിയൽ നമ്മുടെ ഏക പ്രതീക്ഷ” തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തി നിരവധി പേർ റോഡിൽ മനുഷ്യച്ചങ്ങല ഉണ്ടാക്കിയിരുന്നു .