മെയ് 22 മുതൽ മെയ് 24 വരെ ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടത്തുന്ന ജി-20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചൈന. തർക്കപ്രദേശത്ത് ഇത്തരം യോഗങ്ങൾ നടത്തുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
“തർക്കപ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ജി 20 മീറ്റിംഗുകൾ നടത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ബീജിംഗിൽ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. അത്തരം യോഗങ്ങളിൽ ഞങ്ങൾ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്വന്തം പ്രദേശത്ത് മീറ്റിംഗുകൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചൈനയുടെ എതിർപ്പിനെ ഇന്ത്യ പ്രതിരോധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ജി 20 സമ്മേളനത്തിന് മുന്നോടിയായി കശ്മീരിലെ പുൽവാമയിൽ എൻഐഎ റെയ്ഡ് നടത്തിയതായി റിപ്പോർട്ട് ഉണ്ട്. ഭീകരരെയും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും വേട്ടയാടുന്നതിനായി കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 70 ലധികം സ്ഥലങ്ങളിൽ തീവ്രവാദ വിരുദ്ധ ടാസ്‌ക് ഫോഴ്‌സും റെയ്ഡ് നടത്തിയതായി പറയുന്നു.