ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്‌പ അപ്രതീക്ഷിതമായി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് കിഫ്‌ബി കടമെടുപ്പിന്റെ പേരിൽ. കടമെടുപ്പ് പരിധിയുടെ പകുതിയിൽ താഴെ മാത്രം വായ്‌പയെടുക്കാനേ കേന്ദ്രത്തിന്റെ അനുമതിയുള്ളൂ. 32,440 കോടി രൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപക്ക് മാത്രമാണ് അനുമതി നൽകിയത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്‌പയുടെ പേരിലാണ് നടപടി. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്‌പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് കേന്ദ്ര സര്‍ക്കാരിന്റെ കടും വെട്ട് . ഇത് ഒരുതരത്തിൽ പറഞ്ഞു പറ്റിക്കൽ കൂടിയാണ്. നേരത്തെ വാഗ്ദാനം ചെയ്തിട്ട് പെട്ടെന്ന് തുക പരിധി കുറിക്കുകയായിരുന്നു. കേരള വികസനം തടയാനുള്ള പാര വെപ്പായി വേണം ഇതിനെ കരുതാൻ.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമാണ് കടമെടുക്കാവുന്ന തുക. ഇത് 32,442 കോടി രൂപയാണെന്നും ഇത്രയും തുക കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് മാസം കേരളത്തെ അറിയിച്ചിരുന്നു. അതിനുശേഷമാണ് ഈ അപ്രതീക്ഷിതനടപടി. ഒറ്റടയിക്ക് 17,052 കോടി രൂപ കുറയുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില താളം തെറ്റുമെന്ന് ഉറപ്പാണ്. 2019-ല്‍ മസാല ബോണ്ട് ഇറക്കി പണം സമാഹരിക്കാന്‍ സംസ്ഥാനം നടത്തിയ ശ്രമവും കേന്ദ്രസര്‍ക്കാരിന്റെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ വിപരീത പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ തടയപ്പെട്ടിരുന്നു.
സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്‌പാ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നൽകും. 32,440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്‌പ എടുക്കാൻ അനുമതി നൽകിയതാവട്ടെ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടിയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്.