അദാനി വിഷയത്തില്‍ ഭിന്നത പ്രകടിപ്പിച്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. അതിനു പിന്നാലെ അഭിപ്രായം തിരുത്തി പവാറും പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിന് വേണ്ടി അദാനി വിഷയത്തിൽ ജെപിസി(സംയുക്ത പാർലിമെന്ററി സമിതി ) അന്വേഷണത്തെ എതിർക്കില്ലെന്ന് ശരദ് പവാർ പറഞ്ഞു. ജെപിസി അന്വേഷണത്തിന് താൻ എതിരാണെന്നും അദാനിയെ അനാവശ്യമായി ലക്ഷ്യമിടുന്നുവെന്നും ഉള്ള പവാറിന്റെ പ്രതികരണത്തെ തുടർന്ന് പ്രതിപക്ഷ നിരയിൽ വലിയ ആശങ്ക സൃഷ്ടിക്കപ്പെട്ടിരുന്നു.
എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
———————————————————
വ്യാഴാഴ്ച വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരുമായി ശരദ് പവാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ശരദ് പവാറിനെ കണ്ടതിന് ശേഷം രാഹുൽ ഗാന്ധി പറയുകയും ചെയ്തു. പവാറിന്റെ പ്രതികരണം ഇതോടൊപ്പം ചേർത്ത് വായിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
“പ്രതിപക്ഷ പാർട്ടികളിലെ ഞങ്ങളുടെ സുഹൃത്തുക്കൾ ജെപിസി അന്വേഷണം വേണമെന്ന് നിർബന്ധിച്ചാൽ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി ഞങ്ങൾ അതിനെ എതിർക്കില്ല. അവരുടെ വീക്ഷണത്തോട് ഞങ്ങൾ യോജിക്കില്ല, പക്ഷേ ഞങ്ങളുടെ നിലപാട് പ്രതിപക്ഷ ഐക്യത്തിന് ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ, ഞങ്ങൾ അതിൽ നിർബന്ധം പിടിക്കില്ല. ”–പവാർ മറാത്തി വാർത്താ ചാനലായ എബിപി മജ്ഹയോട് പറഞ്ഞു. .