തലക്കെട്ടിലെ ചോദ്യം വായിക്കുമ്പോള്‍ പുരികം ചുളിക്കുന്നവര്‍ ധാരാളമുണ്ടാകും. അല്‍പം ആലങ്കാരികമെങ്കിലും മനസ്സില്‍ നിറഞ്ഞ ആശങ്ക അല്‍പം ഗ്രാമ്യഭാഷയില്‍ പറഞ്ഞെന്നേയുള്ളൂ. കാര്യത്തിലേക്ക് വരാം.
കേരളത്തില്‍ ജീവിച്ചിരിക്കുന്ന അക്കാദമീഷ്യന്‍മാരില്‍ വളരെ പോപ്പുലര്‍ ആയ ഒരു വ്യക്തിയാണ് പ്രൊഫ. എം. കുഞ്ഞാമന്‍. ബുദ്ധിജീവിയായി അറിയപ്പെടുന്ന ആളുമാണ്. ജാതീയമായി താന്‍ അനുഭവിച്ച അപകര്‍ഷതയുടെയും അടിച്ചമര്‍ത്തപ്പെടലിന്റെയും അനുഭവങ്ങളിലൂടെ കേരളത്തിലെയും ഇന്ത്യയിലെയും ദലിത്, പിന്നാക്കക്കാരുടെ അവസ്ഥകളിലേക്ക് തീഷ്ണമായ വെളിച്ചം വീശുന്ന ഒട്ടേറെ ചിന്തകളും എഴുത്തുകളും കുഞ്ഞാമന്റെ സംഭാവനകളാണ്.
എന്നാല്‍ ഏത് ബുദ്ധിജീവിയും ഒരേസമയം ബുദ്ധിശൂന്യനുമാണ് എന്ന് തെളിയിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ പൊതുമണ്ഡലത്തിലുണ്ടായിട്ടുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ ചിന്തകളില്‍ തന്റെ അബദ്ധധാരണകള്‍ കടത്തിവിട്ട് യുക്തിയില്ലാത്ത ആശയങ്ങള്‍ പ്രസരിപ്പിക്കുക എന്ന പരാജയത്തില്‍ നിന്നും പ്രൊഫ.എം.കുഞ്ഞാമനും കരകയറില്ല എന്ന് ഉറപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ എന്ന് സംശയിക്കണം.
കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഹിന്ദുത്വതീവ്ര ശക്തികളുടെ ജനിതകത്തെ മനസ്സിലാക്കുന്നതിലെ ലാഘവ ബുദ്ധിയും എല്ലാം ചേര്‍ന്ന് കുഞ്ഞാമന്‍ മാഷ് പറയുന്നത് പമ്പര വിഢിത്തമായിപ്പോകുകയാണോ…വിയോജിപ്പിനു വേണ്ടി വിയോജിപ്പ് പറയുന്ന കുഞ്ഞാമനെയാണ് കഴിഞ്ഞ ദിവസം അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കാണുന്നത്.
ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വം ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് കുഞ്ഞാമന്‍ അഭിമുഖത്തില്‍ വാദിക്കുന്നത്. ഇതിന് ഉത്തരവാദി നരേന്ദ്രമോദി ആണത്രേ. എന്നാല്‍ മഹാരാഷ്ട്രയിലെ ചിത്പവന്‍ ബ്രാഹ്‌മണര്‍ മാത്രം മേധാവികളായി വരുന്ന ഇന്ത്യയിലെ ഏറ്റവും ഫാസിസ്റ്റ് സ്വത്വമുള്ള, ബിജെപി എന്ന രാഷ്ട്രീയരൂപത്തിന്റെ നട്ടെല്ലും ആത്മാവുമായ ആര്‍.എസ്.എസിനെ വെറും ഒരു സാംസ്‌കാരിക സംഘടന മാത്രമായിട്ടാണ് കുഞ്ഞാമന്‍ കാണുന്നത്. ബ്രാഹ്‌മണ ഹിന്ദുത്വം ഇല്ലാതായി എന്ന് വാദിക്കുമ്പോള്‍ ആര്‍.എസ്.എസിനെ കാണാതിരിക്കാനാവുമോ എന്ന ചോദ്യത്തിന് കുഞ്ഞാമന്‍ പറയുന്ന ബാലിശമായ മറുപടി ഇങ്ങനെ: “ഞാൻ ആർഎസ്എസിനെ ഗൗരവമായി പഠിച്ചിട്ടില്ല. എന്റെ അറിവിൽ ആർഎസ്എസ് ഒരു സാംസ്കാരിക സംഘടനയാണ്. ഇത്തരത്തിലുള്ള സാംസ്കാരിക സംഘടന മുസ്ലീം സമുദായത്തിലുണ്ട്… ദളിത് സമൂഹത്തിലുണ്ട്.” ഇതര സമുദായങ്ങളിലെ അനേകം സാംസ്‌കാരിക സംഘടനകള്‍ പോലെ ഒന്ന് മാത്രമാണ് ആര്‍എസ്എസ് എന്നും താന്‍ അതിനെ ഗൗരവത്തില്‍ പഠിച്ചിട്ടില്ലെന്നും പറയുന്ന കുഞ്ഞാമനാണ് ഇന്ത്യയില്‍ ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വം ഇല്ലാതായിക്കഴിഞ്ഞെന്നും അതിന് മോദിയോട് നന്ദി പറയണമെന്നും സിദ്ധാന്തിക്കുന്നത്.
എന്താണ് പ്രൊഫ. കുഞ്ഞാമന്റെ സാമൂഹിക നിരീക്ഷണ ബുദ്ധിയും പാടവും എന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. മോദിയും ദ്രൗപതി മുര്‍മുവും പിന്നാക്ക-ദലിത് വിഭാഗത്തില്‍ ഉളളവരായതു കൊണ്ടു മാത്രം ഇരുവരെയും നയിക്കുന്ന ആശയങ്ങളോ അതിന് നേതൃത്വം നല്‍കുന്നവരുടെ പ്രത്യയശാസ്ത്രമോ ബ്രാഹ്‌മണിക്കല്‍ അല്ലാതായിത്തീര്‍ന്നു കഴിഞ്ഞു എന്ന് സിദ്ധാന്തിക്കുന്നതിലെ ബുദ്ധിജീവിബോധം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ജാതിയെ ഇടതു പക്ഷവും കോണ്‍ഗ്രസും തെറ്റായ രീതിയില്‍ സമീപിച്ച് ആ പാര്‍ടികള്‍ ഏറ്റുവാങ്ങിയ തിരിച്ചടികളെക്കുറിച്ചും, ജാതിയെയും അംബേദ്കറെയും മനസ്സിലാക്കുന്നതില്‍ കമ്മ്യൂണിസം പരാജയപ്പെട്ടതിനെക്കുറിച്ചും ഇ.എം.എസിനെക്കുറിച്ചും കുഞ്ഞാമന്റെ ്‌വീക്ഷണങ്ങള്‍ ഈ അഭിമുഖത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു.
അവയിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ…
ചോദ്യം : ജാതി വ്യവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നതിൽ കമ്മ്യൂണിസ്റ്റുകാർ പരാജയപ്പെട്ടുവെന്ന് താങ്കൾ പറഞ്ഞു…
അതെ. അവർ പരാജയപ്പെട്ടു. അംബേദ്കർ ഭൂവിതരണത്തെക്കുറിച്ചു പറഞ്ഞപ്പോൾ അവർ ഭൂപരിഷ്കരണത്തെക്കുറിച്ചു സംസാരിച്ചു. ഇ.എം.എസ്സിന് ഇത് മനസ്സിലാകാത്തത് കൊണ്ടല്ല, ക്ലാസ് എന്ന സങ്കൽപ്പത്തിനപ്പുറം പോകാൻ കഴിയാതിരുന്നത് കൊണ്ടാണ്.
ചോദ്യം : കോൺഗ്രസിന്റെ കാര്യമോ?
അവരും അതിൽ ദയനീയമായി പരാജയപ്പെട്ടു. അംബേദ്കറെ പോലൊരു വ്യക്തിയെ അവർക്ക് സഹിക്കാനായില്ല. അതുപോലെ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുവരും ദ്രൗപതി മുർമുവിനെതിരെ വോട്ട് ചെയ്തു. അവരെ എതിർത്തത് അവർ ബിജെപി സ്ഥാനാർത്ഥിയായതുകൊണ്ടല്ല. അവർ പിന്തുണച്ച വ്യക്തി ഒരിക്കൽ ബിജെപി മന്ത്രിയായിരുന്നു. അവരുടെ എതിർപ്പ് വ്യക്തിപരമായിരുന്നു. അത് അവരുടെ രാഷ്ട്രീയ ഉൾക്കാഴ്ചയില്ലായ്മയാണ് കാണിക്കുന്നത്.
ചോദ്യം :ജാതി മനസ്സിലാക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടുവെന്ന് താങ്കൾ പറഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ, ഇടതുപക്ഷത്തിന്റെ സാധ്യതകൾ മെച്ചമായേനെ എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
അതെ ഞാനങ്ങനെ കരുതുന്നു. ഇടതുപക്ഷം കൂടുതൽ വിശാലമാകുമായിരുന്നു.
ചോദ്യം :ഇഎംഎസുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്ന് താങ്കൾ പറഞ്ഞു. അവന്റെ പ്രതികരണം എന്തായിരുന്നു?
ആ ചോദ്യം ഞാൻ ഇഎംഎസിനോട് പലതവണ ചോദിച്ചിട്ടുണ്ട്. അതിന് അദ്ദേഹം ഒരിക്കലും കൃത്യമായ മറുപടി നൽകിയില്ല. പല കമ്മ്യൂണിസ്റ്റ് നേതാക്കളും ജാതി കുടുംബപ്പേരുകൾ നിലനിർത്തുന്നു. അവർ സ്വയം ആ ചോദ്യം ചോദിക്കുന്നില്ല, മറ്റുള്ളവർ ആ ചോദ്യം ചോദിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല.
ചോദ്യം :ജാതിയെക്കുറിച്ചുള്ള കോൺഗ്രസിന്റെ ധാരണയെ എങ്ങനെ വിലയിരുത്തുന്നു?
മുൻകാല കോൺഗ്രസ് നേതാക്കൾ വളരെ മതനിരപേക്ഷരായിരുന്നു. എന്നാൽ ഇപ്പോൾ നമുക്ക് അത്തരം നേതാക്കൾ ഇല്ല. രാഹുൽ ഗാന്ധിക്ക് അഖിലേന്ത്യാ കാഴ്ചപ്പാടുണ്ട്, അദ്ദേഹം മതേതരനാണ്. പക്ഷേ, ദേശീയ വീക്ഷണമുള്ള അധികം നേതാക്കൾ ഇപ്പോൾ ഇല്ല.