ഒരു മാസത്തെ ഒളിച്ചു കളിക്ക് ശേഷം ശേഷം, വാരിസ് പഞ്ചാബ് ദേ തലവനും ഖാലിസ്ഥാൻ അനുഭാവിയുമായ അമൃതപാൽ സിംഗ് പഞ്ചാബ് പോലീസിന് മുന്നിൽ കീഴടങ്ങി. ഞായറാഴ്ച രാവിലെ മോഗ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തു എന്നാണ് പോലീസ് ഭാഷ്യം. മോഗ ജില്ലയിൽ നിന്ന് അമൃത്പാലിനെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് മേധാവി ഔദ്യോഗികമായി അറിയിച്ചു. സിംഗിനെ അസമിലെ ദിബ്രുഗഢ് ജയിലിലേക്ക് മാറ്റും.
1984-ലെ ബ്ലൂ സ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട തീവ്രവാദി ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ ജന്മഗ്രാമത്തിലെ ഗുരുദ്വാരയായ സന്ത് ഖൽസയിൽ നിന്നാണ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 18 മുതൽ തന്റെ ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയിലെ അംഗങ്ങൾക്കെതിരെ പഞ്ചാബ് പോലീസ് ശക്തമായ നടപടി ആരംഭിച്ചപ്പോൾ മുതൽ അമൃത്പാൽ ഒളിവിലായിരുന്നു. ഗുരുദ്വാരയിൽ പ്രണാമം അർപ്പിച്ച ശേഷം ഇന്ന് രാവിലെ കീഴടങ്ങുമെന്ന് അമൃത്പാൽ ഇന്നലെ രാത്രി തന്നെ പോലീസിനെ അറിയിച്ചിരുന്നതായി ഭിന്ദ്രൻവാലയുടെ അനന്തരവൻ ജസ്വിർ റോഡ് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. കീഴടങ്ങുന്നതിന് മുമ്പ് അദ്ദേഹം കുറച്ച് മിനിറ്റ് സംഗീതം ആസ്വദിച്ചതായും പറയുന്നു. ഇന്റലിജൻസ് ഐജിയുടെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് പോലീസ് അമൃതപാലിനെ കൊണ്ടുപോയത്.
അറസ്റ്റിന് തൊട്ടുപിന്നാലെ പഞ്ചാബ് പോലീസ് സംസ്ഥാനത്തുടനീളമുള്ള ആളുകളോട് സമാധാനം നിലനിർത്താനും വ്യാജ വാർത്തകൾ പങ്കിടരുതെന്നും അഭ്യർത്ഥിച്ചു.