വളരെ അപകടകാരികളായ ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും നയിക്കുന്നത് വളരെ തെറ്റായ വ്യക്തിയാണെന്നും ജമ്മു കശ്മീർ മുൻ ഗവർണറും ബിജെപി മുൻ ദേശീയ ഉപാധ്യക്ഷനുമായ സത്യപാൽ മാലിക്.
ചൊവ്വാഴ്ച രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ അജിത്പുരയിൽ 1935-ൽ നടന്ന കർഷക കൊലപാതകങ്ങളുടെ 88-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കർഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മാലിക് കൂട്ടിച്ചേർത്തു, “ഈ കൂട്ടം ആളുകൾ 2024 ൽ അധികാരത്തിൽ തിരിച്ചെത്തിയാൽ അത് കർഷകരുടെ ജീവിതത്തിന്റെ അവസാനമായിരിക്കും.” വിമാനം നൽകിയിരുന്നെങ്കിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള തന്റെ മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു.
“ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങൾ നൽകിയിരുന്നെങ്കിൽ 40 സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ പിഴവ് സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. സിആർപിഎഫ് ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിമാനം ആവശ്യപ്പെട്ടിരുന്നു, അത് നൽകിയില്ല. വിമാനങ്ങൾ ആവശ്യപ്പെട്ടുള്ള കത്തിന് നാല് മാസമായി ഉത്തരം ലഭിച്ചില്ല. പട്ടാളക്കാർക്ക് വിമാനം നൽകാതിരുന്നപ്പോൾ അവർക്ക് റോഡ് മാർഗം യാത്ര ചെയ്യേണ്ടി വന്നു. റൂട്ട് അപകട വിമുക്തമാക്കിയില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്നെ പറയുന്നതിൽ നിന്ന് വിലക്കി.”
“തിരഞ്ഞെടുപ്പിൽ നേട്ടത്തിനായി വിഷയം രാഷ്ട്രീയവത്കരിക്കുമെന്ന് അന്നുതന്നെ ഞാൻ മനസ്സിലാക്കി. ഏത് തരത്തിലുള്ള അപകടകാരികളാണ് രാജ്യം ഭരിക്കുന്നത് എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ, അവർക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല ”–മാലിക് പറഞ്ഞു . 2024ലെ തിരഞ്ഞെടുപ്പാണ് ബിജെപിയെ തുരത്താനുള്ള അവസാന അവസരമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
താൻ ഗവർണറായിരിക്കെ എന്തുകൊണ്ട് പുൽവാമ ആക്രമണം ഉന്നയിച്ചില്ല എന്ന അമിത് ഷായുടെ ചോദ്യത്തിന് ‘ഞാൻ അധികാരത്തിലില്ലാത്തപ്പോൾ ഞാൻ ചോദ്യങ്ങൾ ഉന്നയിക്കുന്നു എന്ന് പറയുന്നത് തെറ്റാണ്’ എന്നായിരുന്നു സത്യപാൽ മാലിക് പ്രതികരിച്ചത്.
കർഷകരോട് ഒറ്റക്കെട്ടായി നിൽക്കാനും അവകാശങ്ങൾക്കായി പോരാടാനും മാലിക് ആഹ്വാനം ചെയ്തു. 2020-’21-ലെ കർഷക പ്രതിഷേധങ്ങൾ അവസാനിച്ചു. എന്നാൽ ആവശ്യങ്ങൾ ഇതുവരെ നിറവേറ്റിയിട്ടില്ല. ഉൽപന്നങ്ങളുടെ മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും കേന്ദ്ര സർക്കാർ നിറവേറ്റിയിട്ടില്ല.–മാലിക് കുറ്റപ്പെടുത്തി.