നിരോധനാജ്ഞ നിലവിലുള്ള സസാറാമിൽ ഞായറാഴ്ച അമിത് ഷാ പങ്കെടുക്കാനിരുന്ന സമ്രാട്ട് അശോക ജയന്തി ആഘോഷം മാറ്റിവച്ചു. ബിഹാറിലെ നാലു ജില്ലകളിലാണ് അക്രമം അരങ്ങേറിയത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാമനവമി ആഘോഷത്തിന്റെ ഭാഗമായാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ അക്രമങ്ങള്‍ ഉണ്ടായത്. എന്നാല്‍ അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ആരോപിച്ചു.
സസാറാമിനു പുറമേ നളന്ദയിലും നിരോധനാഞ്ജ പ്രഖ്യാപിച്ച് ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തി. നളന്ദയിൽ ബജ്റംഗദൾ സംഘടിപ്പിച്ച രാമനവമി ഘോഷയാത്രയ്ക്കു നേരെയുണ്ടായ കല്ലേറിനെ തുടർന്നാണ് അക്രമം വ്യാപിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ വെടിയേറ്റ ആറു പേരുൾപ്പെടെ നിരവധി പേർക്കു പരുക്കേറ്റു. വാഹനങ്ങളും കടകളും അടിച്ചു തകർത്തു. നിരവധി പൊലീസുകാർക്കും പരുക്കേറ്റു.