ഐക്യപ്രതിപക്ഷത്തോട് ഒരുമിച്ച് നടക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് മനസ്സു തുറന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പുതിയ സമീപനത്തിലേക്ക്. പ്രതിപക്ഷ ഐക്യം സംബന്ധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വിയും കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ മമത ഏതാനും പ്രതിപക്ഷ പാര്‍ടികളുമായി യോജിച്ച് കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിനായി ചരടുവലികള്‍ നടത്തിയിരുന്നു. എന്നാല്‍ ബിജെപിയെ വരും തിരഞ്ഞെടുപ്പില്‍ പൂജ്യമാക്കുക എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിക്കുക എന്ന ആശയത്തിന് മമതയുടെയും പിന്തുണയുണ്ടെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. നേരത്തെ ഏപ്രിൽ 12 ന് ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായും അരവിന്ദ് കെജ്‌രിവാളുമായും നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.
നിതീഷ്- മംമ്ത- അഖിലേഷ് സഖ്യം 2024ലെ തിരഞ്ഞെടുപ്പിനു പ്രധാനമാണ്. കാരണം കേന്ദ്രത്തിൽ സർക്കാർ രൂപീകരണത്തിന്റെ കാര്യത്തിൽ ഈ മൂന്ന് സംസ്ഥാനങ്ങളും പ്രധാനമാണ്. 80 ലോക്‌സഭാ സീറ്റുകൾ യുപിയിൽ നിന്നും 40 എണ്ണം ബീഹാറിൽ നിന്നും 42 എണ്ണം ബംഗാളിൽ നിന്നും ആണ് . അതായത് 545 അംഗങ്ങളുള്ള ലോക്സഭയിലെ 162 സീറ്റുകൾ ഈ 3 സംസ്ഥാനങ്ങളിൽ നിന്നാണ്. അതു കൊണ്ട് തന്നെ ഈ മൂന്ന് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ കക്ഷികളുടെ ഒരുമിച്ചുള്ള നീക്കം നിർണായകമാകും. ഇവയിൽ രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര, കോൺഗ്രസ് ഇതര കക്ഷികൾ ആണ് എന്നതും ശ്രദ്ധേയമാണ്.
പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കോണ്‍ഗ്രസ് കടുംപിടുത്തം കാണിക്കുന്നില്ലെന്ന സൂചനയാണ് കോണ്‍ഗ്രസിതര പ്രതിപക്ഷ കക്ഷികളുടെ യോജിപ്പ് നല്‍കുന്ന സൂചന. പ്രതിപക്ഷ ഐക്യത്തിനായി എന്ത് ത്യാഗത്തിനും കോണ്‍ഗ്രസ് ഒരുക്കമാണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തീരുമാനം കോണ്‍ഗ്രസ് എടുക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചിരുന്ന് തന്ത്രം മെനയണമെന്നു നിതീഷ്കുമാർ മമതയോട് പറഞ്ഞു. മറുപടിയായി മംമ്ത ഇങ്ങനെ പറഞ്ഞു– “ഒരുമിച്ച് നടക്കുന്നതിൽ എനിക്ക് എതിർപ്പില്ല. എന്റെ വ്യക്തിപരമായ ഈഗോയുടെ ചോദ്യമൊന്നുമില്ല, ബിജെപി ഹീറോയിൽ നിന്ന് സീറോ ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”
ടിഎംസി അധ്യക്ഷനെ കണ്ടതിന് ശേഷം നിതീഷും തേജസ്വിയും ലഖ്‌നൗവിലെത്തി എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവിനെ കണ്ടു. “ബിജെപി മാറണം രാജ്യത്തെ രക്ഷിക്കണം” — ഈ പ്രചാരണത്തിൽ നിതീഷ് കുമാറിനൊപ്പമാണ് തങ്ങളെന്നു അഖിലേഷ് പറഞ്ഞതായി നേതാക്കൾ അറിയിച്ചു.
ലഖ്‌നൗവിൽ അഖിലേഷ് യാദവിനൊപ്പം നിതീഷ് കുമാർ വാർത്താസമ്മേളനം നടത്തി. പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് നിതീഷ് പറഞ്ഞു– ‘എല്ലാവരും ഒരുമിക്കുമ്പോൾ. അപ്പോൾ ഞങ്ങൾ ഇരുന്നു തീരുമാനിക്കും ആരാണ് നേതാവ് എന്ന്. ഒരു കാര്യം ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, എനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ല.”