2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി “സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള” കോൺഗ്രസ് പ്ലീനറി സമ്മേളന തീരുമാനത്തെ ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ ബുധനാഴ്ച പൂർണ്ണമായി അംഗീകരിച്ചു.
മുഖ്യമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ഇവിടെ ഡിഎംകെ സംഘടിപ്പിച്ച കൂറ്റൻ റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ട് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചു. വരുന്ന പൊതുതിരഞ്ഞെടുപ്പ് “ആരു സർക്കാർ രൂപീകരിക്കണം എന്നതിലുപരി അടുത്ത സർക്കാർ ആരു രൂപീകരിക്കരുത്” എന്നതിലാണ് ഊന്നലെന്നും സ്റ്റാലിൻ പറഞ്ഞു. 2021 ലെ സേലം റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ശക്തമായ പാൻ-ഇന്ത്യ സഖ്യം രൂപീകരിക്കാൻ നേതൃത്വം നൽകണമെന്ന് താൻ നിർദേശിച്ചത് സ്റ്റാലിൻ അനുസ്മരിച്ചു.
“എല്ലാ പാർട്ടികളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ ഉപേക്ഷിച്ച് ബിജെപിക്കെതിരെ അണിനിരക്കണം. മൂന്നാം മുന്നണിയെക്കുറിച്ചുള്ള സംസാരം അർത്ഥശൂന്യമാണ്. ഈ ലളിതമായ രാഷ്ട്രീയ ഗണിതശാസ്ത്രം മനസ്സിലാക്കാൻ എല്ലാ പാർട്ടികളോടും ഞാൻ അഭ്യർത്ഥിക്കുന്നു.” — സ്റ്റാലിൻ പറഞ്ഞു തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം പ്രവർത്തിക്കില്ലെന്നും 2024-ലെ തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾക്ക് അതീതമായി ഉയരണമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.