മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മ മാർച്ച് 7 ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. മേഘാലയ ഗവർണർ ഫഗു ചൗഹാന് സാങ്മ ഇന്ന് രാജിക്കത്ത് സമർപ്പിക്കുകയും പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കുകയും ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. അതേസമയം സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയായ സാങ്മ തനിക്ക് 32 എംഎൽഎമാരുള്ള കേവല ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും പിന്തുണയ്ക്കുന്ന പാർട്ടികളുടെ വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. മേഘാലയയിൽ 24 സീറ്റുകളിലാണ് എൻപിപി വിജയിച്ചിരിക്കുന്നത്. 60 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 31 സീറ്റുകൾ പിടിച്ചാൽ മാത്രമേ സർക്കാർ രൂപീകരണം സാധ്യമാകൂ. ഒരു പാർട്ടിക്കും മാന്ത്രികസംഖ്യ കടക്കാനായില്ല.
ഭരണകക്ഷിയായ എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരണത്തിന് മറ്റു പാർട്ടികളുടെ സഹായം ആവശ്യമാണ്. കഴിഞ്ഞ സർക്കാരിൽ സഖ്യകക്ഷിയായിരുന്ന ബിജെപി ഭരണത്തെ തന്നെ തള്ളിപ്പറഞ്ഞും വിമർശിച്ചതും രംഗത്ത് വന്നത് വൻ വാർത്തയായിരുന്നു. ഇത്തവണ ബിജെപിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും പൂവണിഞ്ഞില്ല. അവർക്ക് വേണ്ടത്ര സീറ്റൊന്നും കിട്ടിയില്ല. ഒടുവില്‍ ഇപ്പോള്‍ എന്‍.പി.പി.യുടെ സഖ്യകക്ഷിയായി ഭരണത്തില്‍ നിലനില്‍ക്കാനാണ് ബിജെപി ശ്രമം.
കോണ്‍റാഡ് സാങ്മയ്ക്കും ബിജെപി സഹായം വേണം. സഖ്യകക്ഷിയായി കൂടെച്ചേര്‍ന്ന് ഒപ്പമുള്ള പാര്‍ടിയെ പിളര്‍ത്തിയും വിഴുങ്ങിയും ആധിപത്യം സ്ഥാപിക്കുക എന്ന ബി.ജെ.പി. തന്ത്രം മേഘാലയിലും പയറ്റാന്‍ നോക്കിയെങ്കിലും സാങ്മയുടെ അടുത്ത് വിലപ്പോയില്ല. ഇപ്പോള്‍ നേരത്തെ സഖ്യകക്ഷിയായിട്ടും തള്ളിപ്പറഞ്ഞ് ഭരണകക്ഷിയില്‍ തന്നെ പ്രതിപക്ഷമായി മാറിയ ബി.ജെ.പി. മേഘാലയയില്‍ തങ്ങള്‍ അധികാരശക്തിയായി മാറിയെന്ന് മേനി പറഞ്ഞുകൊണ്ടാണ് വടക്കു-കിഴക്കന്‍ വിജയഗാഥ പാടാന്‍ തുടങ്ങിയിരിക്കുന്നത്.