ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി മനോഹർ ലാൽ ഖട്ടറിന് പകരം നയാബ് സിംഗ് സൈനി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ബൻവാരി ലാൽ, ജയ് പ്രകാശ് ദലാൽ, സ്വതന്ത്ര എംഎൽഎ രഞ്ജിത് സിംഗ് എന്നിവരും സെയ്നിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
ഭരണകക്ഷിയായ ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിലെ വിള്ളലുകൾക്കിടയിൽ മനോഹർ ലാൽ ഖട്ടർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നയാബ് സൈനിയെ ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയുടെ മൂന്ന് അംഗങ്ങളും ഉൾപ്പെടെ 14 മന്ത്രിമാരാണ് ഖട്ടർ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. എല്ലാവരും രാജിവച്ചു. നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോയ മുൻ ആഭ്യന്തര മന്ത്രി അനിൽ വിജ് ചണ്ഡീഗഡിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സെയ്നിയെ അഭിനന്ദിച്ചു. “ഹരിയാനയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ മന്ത്രിമാരുടെ സംഘത്തിനും ഏറ്റവും മികച്ച ആശംസകൾ നേരുന്നു.”– അദ്ദേഹം സോഷ്യൽ പ്ലാറ്റ്‌ഫോം എക്‌സിൽ എഴുതി.
കുരുക്ഷേത്രയിൽ നിന്നുള്ള എംപിയും ഒബിസി സമുദായ മുഖവുമായ സൈനിയെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.
നിലവിൽ, 90 അംഗ നിയമസഭയിൽ ബിജെപിക്ക് 41 എംഎൽഎമാരാണുള്ളത്, ജെജെപിക്ക് 10 എംഎൽഎമാരാണുള്ളത്. ഏഴ് സ്വതന്ത്രരിൽ ആറ് പേരുടെ പിന്തുണയും ഭരണകക്ഷിക്ക് ഉണ്ട്.
മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 30 എംഎൽഎമാരും ഇന്ത്യൻ നാഷണൽ ലോക്ദളിനും ഹരിയാന ലോക്‌ഹിത് പാർട്ടിക്കും ഓരോ സീറ്റും വീതമുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.
“ഹരിയാനയിൽ സംഭവിക്കുന്നതെല്ലാം പൊതുജനങ്ങൾ ആഗ്രഹിച്ചതാണ്. സംസ്ഥാനത്തെ നിലവിലെ സർക്കാരിൽ പൊതുജനങ്ങൾ അസ്വസ്ഥരാണ്. സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.”– ഖട്ടറിൻ്റെ രാജിയോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ പറഞ്ഞു.