ജോലിക്കു പകരം ഭൂമി എന്ന തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും അന്വേഷണം എന്ന സൂചന നല്‍കിക്കൊണ്ട് മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയുടെ വസതിയില്‍ സി.ബി.ഐ. സംഘം എത്തി. എന്നാല്‍ പരിശോധനയ്‌ക്കായല്ല വന്നതെന്ന് സംഘം അവകാശപ്പെടുന്നു. തിരച്ചില്‍ നടക്കുന്നില്ലെന്നും ഈ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പിച്ചതാണെന്നും ലാലുവും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രതികളെ പ്രത്യേക കോടതി മാര്‍ച്ച് 15-ന് വിളിച്ചു വരുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അഴിമതിക്കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സിബിഐ ഉദ്ദേശിക്കുന്നുവെന്നും തുടരന്വഷണത്തിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദര്‍ശനമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
2004-2009 കാലയളവിൽ മുംബൈ, ജബൽപൂർ, കൊൽക്കത്ത, ജയ്പൂർ, ഹാജിപൂർ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന റെയിൽവേയുടെ വിവിധ സോണുകളിൽ ബിഹാറിലെ പട്‌ന നിവാസികളായവരെ ഗ്രൂപ്പ് ഡി തസ്തികകളിൽ നിയമിച്ചതായി എഫ്‌ഐആറിൽ ആരോപിക്കുന്നു. അതിനുപകരം, വ്യക്തികളോ അവരുടെ കുടുംബാംഗങ്ങളോ അവരുടെ ഭൂമി ലാലു പ്രസാദിന്റെ കുടുംബാംഗങ്ങളുടെ പേരിലും എകെ ഇൻഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലും കൈമാറി. അത് പിന്നീട് ലാലു പ്രസാദിന്റെ കുടുംബാംഗങ്ങൾ ഏറ്റെടുത്തു. പട്‌നയിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 1,05,292 ചതുരശ്ര അടി ഭൂമി പ്രസാദിന്റെ കുടുംബാംഗങ്ങൾ അഞ്ച് സെയിൽ ഡീഡുകളിലൂടെയും രണ്ട് ഗിഫ്റ്റ് ഡീഡുകളിലൂടെയും സ്വന്തമാക്കി. നിലവിലെ നിരക്ക് പ്രകാരം ഭൂമിയുടെ വില ഏകദേശം 4.39 കോടി രൂപയായിരുന്നു. എന്നാൽ മാർക്കറ്റ് വിലയേക്കാളും തീരെ കുറഞ്ഞ വിലയ്ക്കാണ് ഭൂമി ഇവർ സ്വന്തമാക്കിയത്.