2020-ൽ ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ അംഷിപോറയിൽ മൂന്നുപേരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ക്യാപ്റ്റനെ ജീവപര്യന്തം തടവിന് ശിക്ഷിക്കാൻ ആർമി കോടതി ശുപാർശ ചെയ്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ക്യാപ്റ്റൻ ഭൂപേന്ദ്ര സിങിനാണ് ശിക്ഷ. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ ശിക്ഷ നടപ്പാക്കാനാവൂ.
2020 ജൂലൈ 18 ന്, ജമ്മുവിലെ രജൗരി ജില്ലക്കാരായ മൂന്ന് പേരെ ഷോപിയാൻ ജില്ലയിൽ വെച്ച് ഭൂപേന്ദ്ര സിങിന്റെ നേതൃത്വത്തിൽ സൈന്യം വധിക്കുകയും അവരെ തീവ്രവാദികളായി മുദ്രകുത്തുകയും ചെയ്തു. ഇംതിയാസ് അഹമ്മദ്, അബ്രാർ അഹമ്മദ്, മുഹമ്മദ് ഇബ്രാർ എന്നിവരെയാണ് വെടിവെച്ചുകൊന്നത്.
ഇത് വിവാദമായതോടെ ജമ്മു കശ്മീർ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു, ഏറ്റുമുട്ടൽ നടത്തിയതിന് ക്യാപ്റ്റൻ ഭൂപേന്ദ്ര സിംഗ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
ക്യാപ്റ്റന് ജീവപര്യന്തം ശിക്ഷ നൽകാനുള്ള ശുപാർശയെ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി സ്വാഗതം ചെയ്തു, അത്തരം കേസുകളിൽ ഉത്തരവാദിത്തം സൃഷ്ടിക്കുന്നതിനുള്ള സ്വാഗതാർഹമായ നടപടിയാണിത്. ഇത്തരം ക്രൂരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ലവാപോറ, ഹൈദർപോറ ഏറ്റുമുട്ടലുകളിൽ നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നു”– അവർ ട്വീറ്റ് ചെയ്തു.