നെഹ്റു എന്ന പദം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്ത് കൊണ്ട് ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ചോദിച്ചു . നെഹ്റുവിനെ എവിടെയങ്കിലും പരാമർശിക്കാതെ പോയാൽ കോൺഗ്രസ് അസ്വസ്ഥരാകും. എന്നാൽ അദ്ദേഹം ഇത്രയും മഹാനാണെങ്കിൽ എന്ത് കൊണ്ടാണ് കുടുംബാംഗങ്ങൾ പോലും സ്വന്തം പേരിനോടൊപ്പം നെഹ്റു എന്ന് ചേർത്തുപയോഗിക്കുന്നില്ല എന്ന് മോദി ചോദ്യമുന്നയിച്ചു. രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ലെന്നും മോദി പറഞ്ഞു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള ചർച്ചയിൽ മറുപടി പറയുമ്പോഴായിരുന്നു പ്രധാനമന്ത്രി മോദി ഗാന്ധി കുടുംബത്തിനെതിരെ വിമർശനമുന്നയിച്ചത്. ഏതാണ്ട് അറുന്നൂറോളം പദ്ധതികൾ നെഹ്റുവിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നിട്ടും ചില പദ്ധതികളിൽ നെഹ്റുവിന്റെ പേരില്ലെങ്കിൽ ചിലർ വിറളിപിടിക്കുന്നു– മോദി ആരോപിച്ചു. അദാനിയുടെ ഓഹരിത്തട്ടിപ്പിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങൾക്കിടയിലായിരുന്നു പ്രധാനമന്ത്രി പ്രസംഗം പൂർത്തിയാക്കിയത്.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി അന്വേഷണ സമിതി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം പിമാർ ഇന്നും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. അദാനിയുമായി തനിക്ക് ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി പർലമെന്റിൽ ഉന്നയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചത്.