കേന്ദ്രനയങ്ങളാണ് നികുതിവര്‍ധനവിലേക്ക് കേരളത്തെ എത്തിച്ചതെന്നും തരാതരം പോലെ ഇന്ധനവില കൂട്ടുകയും വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സംസ്ഥാനത്തെ സെസ്സിനെതിരെ പ്രതിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പറയാനുദ്ദേശിച്ചു തന്നെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനം മുഖവിലയ്ക്ക് എടുക്കില്ല. ബഡ്ജറ്റ് നിർദ്ദേശങ്ങൾക്ക് മുകളിൽ കൃത്യമായ മറുപടി നിയമസഭയിൽ പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റിലയൻ,സിന് വേണ്ടി രണ്ടാം യു.പി.എ ഭരണകാലത്ത് മന്ത്രിമാരെ വരെ മാറ്റിയ പാർട്ടിയാണ് കോൺഗ്രസ്. 2015ലെ ബഡ്ജറ്റിൽ യു.ഡി.എഫ് സർക്കാർ ഒരു രൂപ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതിയെപ്പറ്റി തെറ്റായ കാര്യങ്ങൾ ബഡ്ജറ്റിന് മുൻപും ഇപ്പോഴും പ്രചരിപ്പിക്കുന്നു. കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധനധൂർത്താണെന്നും പ്രതിപക്ഷവും മാദ്ധ്യമങ്ങളിൽ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്. കേരളത്തിന്റെ കടം 2020-21 കാലത്ത് സംസ്ഥാന ജി.ഡി.പിയുടെ 38.51 ശതമാനമായിരുന്നു. ആകെ കടം 2021-22ൽ അത് 37.01 ശതമാനമായി കുറഞ്ഞു. 2022-23ലെ കണക്ക് പ്രകാരം അത് 36.38 ശതമാനമായി.
കൊവിഡ് കാലത്ത് അസാധാരണമായ ചെലവുകള്‍ വന്നു ചേര്‍ന്നു. ജനജീവിതം ദുരിതപൂര്‍ണമാകുമ്പോള്‍ അത് മറികടക്കാന്‍ ചില ചെലവുകള്‍ സ്വാഭാവികമാണ്. അക്കാലത്താണ് കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തിൽ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയർന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ കടത്തിന്റെ വളർച്ച 13 ശതമാനം കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളർച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളർച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല- പിണറായി പറഞ്ഞു.