പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദാനി ഗ്രൂപ്പിനെയും അദാനിയുടെ മൂലധന- ആസ്തി അവകാശവാദങ്ങൾ കള്ളത്തരമാണെന്നു വിശദീകരിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിനെയും പരാമർശിച്ച്ഹെഡ്ജ് ഫണ്ട് മാനേജറും മനുഷ്യസ്‌നേഹിയുമായ ജോർജ്ജ് സൊറോസ് പറഞ്ഞതിനെതിരെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശനിയാഴ്ച ആഞ്ഞടിച്ചു. ജോർജ്ജ് സോറോസിനെ “പഴഞ്ചനും പണക്കാരനും വിടുവായത്തരം പറയുന്നയാളും അപകടകാരിയും” എന്ന് ജയശങ്കർ വിശേഷിപ്പിച്ചു.
“ന്യൂയോർക്കിൽ ഇരിക്കുന്ന ഒരു വൃദ്ധനും ധനികനും അഭിപ്രായക്കാരനുമായ വ്യക്തിയാണ് സോറോസ്. ഇത് ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. കൊളോണിയലിസത്തിലൂടെ കടന്നുപോയ ഒരു രാജ്യമാണ് നമ്മുടേത്, പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയാം” അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു .
യുഎസ് ശതകോടീശ്വരനും ജീവ കാരുണ്യ പ്രവർത്തകനുമായ ജോർജ് സോറസ് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കും വലിയ ക്ഷീണം ഉണ്ടാകുന്നതായിരുന്നു.
“മോദിയും അദാനിയും അടുത്ത പങ്കാളികളാണ്; അവരുടെ ഭാഗധേയം ഇഴചേർന്നതാണ്. ഓഹരിവിപണിയിൽ അദാനി ക്രമക്കേട് കാട്ടിയതായി ആരോപണമുണ്ട്. അദ്ദേഹത്തിന്റെ ഓഹരികൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഈ വിഷയത്തിൽ മോദി നിശ്ശബ്ദനാണ്; പക്ഷേ, വിദേശനിക്ഷേപകരിൽനിന്നും പാർലമെന്റിൽനിന്നുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയേണ്ടിവരും. ഇന്ത്യ ഒരു ജനാധിപത്യമാണ്. പക്ഷേ, അതിന്റെ നേതാവ് നരേന്ദ്രമോദി ജനാധിപത്യവാദിയല്ല. ഈ വിവാദം മോദി സർക്കാരിനെ ദുർബലപ്പെടുത്തുകയും അനിവാര്യമായ ഭരണസ്ഥാപന നവീകരണത്തിന്റെ വാതിലുകൾ തുറക്കുകയും ചെയ്യും. ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനം ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”– സോറസ് പറഞ്ഞു.