25 വര്‍ഷമായി ബി.ജെ.പി.യുടെ ചോദ്യം ചെയ്യാനാവാത്ത തട്ടകമായി മാറിക്കഴിഞ്ഞിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് അവസാനമായി ഉണ്ടായിരുന്ന ഭരണകേന്ദ്രവും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി. പിടിച്ചെടുത്തു. അത് മറ്റൊന്നുമല്ല, ലോകപ്രശസ്തമായ ക്ഷീരസംഘത്തിന്റെ ഭരണസമിതിയാണ്–അമുലിന്റെ..
കൈറ ജില്ലാ സഹകരണ പാല്‍ ഉല്‍പാദക സഹകരണസംഘത്തെയാണ് ഇന്ത്യ ലാളനയോടെ അമുല്‍ എന്ന് വിളിച്ചത്. ഇന്ത്യയുടെ പാല്‍ വിപണയുടെ ബ്രാന്‍ഡ് ആയി അമുല്‍ മാറി. 1946-ല്‍ സ്ഥാപിതമായതു മുതല്‍ ഇതു വരെ കോണ്‍ഗ്രസിനൊപ്പം മാത്രം നിന്ന ഭരണസമിതിയാണ് ഇപ്പോള്‍ പാര്‍ടിക്ക് നഷ്ടമായിരിക്കുന്നത്. ഗുജറാത്തിലെ 18 ക്ഷീരസംഘങ്ങളില്‍ ഏതാനും എണ്ണത്തിലൊഴികെ എല്ലായിടത്തും 100 ശതമാനം ബി.ജെ.പി.യുടെ പിടിയിലായി.
ആനന്ദ് അമുല്‍ ക്ഷീരസംഘത്തില്‍ ഇതു വരെ കോണ്‍ഗ്രസ് ആയിരുന്നു ഭരണത്തില്‍. അതിനു കാരണം ആനന്ദ്, ഖേഡ ജില്ലകള്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നതാണ്. അതുകൊണ്ടു തന്നെ അമുല്‍ ബോര്‍ഡില്‍ കോണ്‍ഗ്രസിന് എക്കാലത്തും മുന്‍തൂക്കമുണ്ടായിരുന്നു-സംസ്ഥാനത്ത് ബി.ജെ.പി. തേര്‍വാഴ്ച നടത്തുമ്പോഴും. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2002 മുതല്‍ ഡെയറി ചെയര്‍മാനായിരുന്നത് കോണ്‍ഗ്രസ് എം.എല്‍.എ.യായിരുന്ന രാംസിങ് പര്‍മര്‍ ആയിരുന്നു. അദ്ദേഹം 2017-ല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനു എന്നിട്ടും അമുല്‍ ബോര്‍ഡിനെ കോണ്‍ഗ്രസ് തന്നെ നിയന്ത്രിച്ചു.
എന്നാല്‍ കഴിഞ്ഞയാഴ്ച എല്ലാം മാറിമറിഞ്ഞു. ഫെബ്രുവരി 11-ന് കോണ്‍ഗ്രസിന് അതിന്റെ നാല് അമുല്‍ ഡയറക്ടര്‍മാരെ നഷ്ടമായി. ഈ നാലുപേരും ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇതോടെ ഡയറക്ടര്‍ ബോര്‍ഡില്‍ കോണ്‍ഗ്രസിന്റെ എണ്ണം രണ്ടായി കുറഞ്ഞു. 2020-ലെ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ 11-ല്‍ എട്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. പക്ഷേ ഇപ്പോള്‍ രണ്ട് പേര്‍ മാത്രം. ഈ വര്‍ഷം ആദ്യം അമുലിന്റെ ആസ്ഥാനമുള്ള ആനന്ദിലെ കോണ്‍ഗ്രസ് എം.എല്‍.എ. കാന്തി സോധ പര്‍മറും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ ശക്തിച്ചോര്‍ച്ച ഏകദേശം പൂര്‍ത്തിയായിരുന്നു.
മുമ്പ് കോൺഗ്രസിനൊപ്പം ഉണ്ടായിരുന്ന 300-ലധികം സഹകരണസംഘങ്ങൾ ഇപ്പോൾ ബിജെപിയിലേക്ക് വന്നതെന്ന് ഒരു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു. ഇതോടെ ഇനി ബിജെപി ഭരണം വരുന്നത് വെറും ഔപചാരികമായ തിരഞ്ഞെടുക്കൽ മാത്രമാണ്.