ഫെബ്രുവരി ആറിന് ഉണ്ടായ വൻ ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ കാണാതായ ഇന്ത്യൻ പൗരനെ ശനിയാഴ്ച അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ നിന്നുള്ള വിജയ് കുമാർ ഗൗഡ് ആണ് മരിച്ച ആൾ. ബംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
മുഖം തിരിച്ചറിയാൻ കഴിയാത്തവിധം ചതഞ്ഞരഞ്ഞിരുന്നു. ഗൗഡിന്റെ ഒരു കൈയിൽ “ഓം” എന്ന് പച്ചകുത്തിയിരുന്നുവെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കണ്ടെത്തിയത്. “ഒരു ബിസിനസ്സ് യാത്രയ്ക്കിടെ ഫെബ്രുവരി 6 ന് ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ കാണാതായ ഇന്ത്യൻ പൗരൻ വിജയ് കുമാറിന്റെ മൃതദേഹം മാലാത്യയിലെ ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തി തിരിച്ചറിഞ്ഞതായി ഞങ്ങൾ ദുഃഖത്തോടെ അറിയിക്കുന്നു”– തുർക്കിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ കോട്‌വാറിലെ പദംപൂർ പ്രദേശവാസിയായിരുന്നു ഗൗഡ്. ഓക്‌സി പ്ലാന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരി അഞ്ചിന് ഭാര്യയെയും ആറ് വയസ്സുള്ള മകനെയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതിനു ശേഷം ബന്ധപ്പെടാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. വിളിക്കുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു എന്ന് സഹോദരൻ പറഞ്ഞു. 20-ന് ഇന്ത്യയിലേക്ക് മടങ്ങാനിരിക്കയായിരുന്നു.
ഭൂകമ്പത്തെത്തുടർന്ന് ഒരു ഇന്ത്യക്കാരനെ കാണാതായെന്നും മറ്റ് 10 പേർ വിദൂര പ്രദേശങ്ങളിൽ കുടുങ്ങിയെന്നും എന്നാൽ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. ഫെബ്രുവരി 6 ന് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയെ ബാധിച്ചപ്പോൾ ഗൗഡ് താമസിച്ചിരുന്ന ഹോട്ടൽ തകർന്നുവീണു.
തുർക്കിയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 3,000 ആണ് .അതിൽ ഏകദേശം 1,800 പേർ ഇസ്താംബൂളിലും പരിസരത്തും താമസിക്കുന്നു, 250 പേർ അങ്കാറയിലും ബാക്കിയുള്ളവർ പലയിടത്തായും ജീവിക്കുന്നു.