ലൈംഗികാരോപണത്തിൽ ഹരിയാനയിലെ കായിക വകുപ്പ് മന്ത്രി കുരുക്കിലായി. പോലീസ് കേസെടുത്തതോടെ മുൻ ദേശീയ ഹോക്കി ടീം ക്യാപ്ടനുമായ സന്ദീപ് സിംഗ് രാജിവച്ചു. ഒരു വനിതാകോച്ചിന്റെ പരാതിയിൽ ചണ്ഡീഗഢ് പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രിക്കെതിരെ ആരോപണവുമായി പരിശീലക രംഗത്തെത്തിയത്. തുടർന്ന് പൊലീസിലും പരാതി നൽകി. ജിമ്മിൽ വച്ചാണ് സന്ദീപ് സിംഗ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. തുടർന്ന് ഇൻസ്റ്റഗ്രാമിൽ സന്ദേശങ്ങൾ അയയ്ക്കുകയും ദേശീയ ഗെയിംസിലെ സർട്ടിഫിക്കറ്റുകളിലെ അനിശ്ചിതത്വങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ടു. മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിലേക്കാണ് എത്താൻ ആവശ്യപ്പെട്ടത്. വീട്ടിലെത്തിയ ഉടൻ അദ്ദേഹത്തിന്റെ ക്യാബിനിലേക്കാണ് കൊണ്ടുപോയത്. അവിടെയെത്തിയ ഉടൻ കയ്യിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകളെല്ലാം വാങ്ങി മേശമേൽ വച്ചു. തുടർന്ന് എന്റെ കാലിൽ തൊട്ടു. ആദ്യം കണ്ടതുമുതൽ ഇഷ്ടമായെന്നും എല്ലായ്‌പ്പോഴും സന്തോഷവതിയാക്കാമെന്നും മന്ത്രി പറഞ്ഞു. ഞാൻ കൈതട്ടിമാറ്റി. ഇതോടെയാണ് മന്ത്രി ടീഷർട്ട് വലിച്ചുകീറിയതും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതും. – പരിശീലക പറയുന്നു.